കൊൽക്കത്ത: ബിജെപിയിൽ നിന്ന് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിപ്പോയ മുകുള്‍ റോയിയെ കൂറുമാറ്റ നിരോധനനിയമപ്രകാരം അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി സ്പീക്കര്‍ക്ക് കത്ത് നല്കി. കൃഷ്ണനഗര്‍ ഉത്തര്‍ നിയമസഭാമണ്ഡലത്തിലാണ് ബി ജെ പി ടിക്കറ്റില്‍ മുകുള്‍ റോയ് മല്‍സരിച്ച് ജയിച്ചത്.
17/06/21 വ്യാഴാഴ്ച ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ ബി ജെ പി സംസ്ഥാനഘടകം നിയമോപദേശം തേടിയിരുന്നു. തുടര്‍ന്നാണ് സ്പീക്കര്‍ ബിമന്‍ ബോസിന് മുകുള്‍ റോയിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്കിയത്. ബിജെപി ചീഫ് വിപ്പ് മനോജ് ടിഗ്ഗയാണ് 18/06/21 വെള്ളിയാഴ്ച കത്ത് സ്പീക്കര്‍ ബിമന്‍ ബോസിന് കൈമാറിയത്.
തൃണമൂലിലേക്ക് ബി ജെപിയില്‍ നിന്ന് മടങ്ങിപ്പോയതിനെ തുടര്‍ന്ന് മുകുള്‍ റോയിയോട് എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് നേരത്തെ സുവേന്ദു അധികാരി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അടുത്ത നടപടി എന്ന നിലയില്‍ കൂറുമാറ്റനിരോധന നിയമപ്രകാരം മുകുള്‍റോയിയെ അയോഗ്യനാക്കണമെന്ന ആവശ്യം ഉയര്‍ത്തി സ്പീക്കറെ സമീപിക്കുന്നത്.
തൃണമൂല്‍ ടിക്കറ്റില്‍ മല്‍സരിച്ച സിനിമാതാരം കൗഷണി മുഖര്‍ജിയെയാണ് കൃഷ്ണനഗറില്‍ മുകുള്‍ റോയ് തോൽപിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മുകുള്‍ റോയ് ബി ജെ പിയില്‍ നിന്ന് പഴയപാളയമായ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോയത്. റോയിയുടെ തൃണമൂലിലേക്കുള്ള മടക്കം ബി ജെ പിക്ക് കനത്ത തിരിച്ചടിയായിരുന്നു.

