തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിക്ക് അധികാരത്തിലെത്താന്‍ 71 സീറ്റിന്റെ ആവശ്യമില്ലെന്നും 40 സീറ്റുകിട്ടിയാല്‍ മറ്റു കക്ഷികള്‍ ബി ജെ പി യോടൊപ്പം വരുമെന്നും പാർട്ടി നേതാവ് എം.ടി രമേശ്.
ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്നും എം.ടി രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുമെങ്കിലും ശോഭാ സുരേന്ദ്രന്‍ മത്സരിക്കില്ലെന്നാണ് എം.ടി രമേശ് പറഞ്ഞത്. ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തര്‍ക്കമില്ലെന്നും അന്തിമ തീരുമാനം സ്‌ക്രീനിങ്ങ് കമ്മിറ്റിക്ക് ശേഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ കേന്ദ്ര നേതൃത്വമാണ് പ്രഖ്യാപിക്കുക.
എല്ലാ സമുദായങ്ങളുടെയും താത്പര്യം പരിഗണിച്ചിട്ടുണ്ടെന്ന് എം.ടി രമേശ് പറഞ്ഞു. നേരത്തെ ബി.ജെ.പിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നും ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനായിരുന്നു കമ്മിറ്റിയിലുള്‍പ്പെട്ടവരുടെ പട്ടിക പ്രഖ്യാപിച്ചത്.



