റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വപ്‌നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ കസ്റ്റംസിനെതിരെ നിയമനടപടിക്കൊരുങ്ങി സി.പി.ഐ.എം, അഡ്വക്കേറ്റ് ജനറല്‍ നോട്ടീസയച്ചു

March 9, 2021 - 4:26 pm

കൊച്ചി: സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി സി.പി.ഐ.എം. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന് നോട്ടീസയച്ചു. കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സി.പി.ഐ.എം നേതാവ് നല്‍കിയ പരാതിയിലാണ് അഡ്വക്കേറ്റ് ജനറല്‍ 09/03/21 ചൊവ്വാഴ്ച നോട്ടീസയച്ചത്.

സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജെ ജേക്കബാണ് നിയമനടപടിക്ക് മുന്നോടിയായി അഡ്വക്കേറ്റ് ജനറലിന്റെ അനുമതി തേടിയത്. കോടതിയലക്ഷ്യ കേസുമായി മുന്നോട്ടുപോകാനാണ് നോട്ടീസ് നല്‍കിയത്. അഡ്വക്കറ്റ് ജനറലിന്റെ അനുമതി നല്‍കിയാല്‍ മാത്രമേ നിയമനടപടിയുമായി മുന്നോട്ടുപോകാനാകൂ. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കസ്റ്റംസ് കമ്മീഷണര്‍ക്ക് അഡ്വക്കേറ്റ് ജനറല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

164 പ്രകാരം കൊടുത്ത മൊഴി രഹസ്യമൊഴിയാണെന്നും ഇത് പുറത്തുപോകുന്നത് കോടതിയലക്ഷ്യമാണെന്നുമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നോട്ടീസ് ചൂണ്ടിക്കാണിക്കുന്നത്. ഏത് സാഹചര്യത്തിലാണ് ഈ മൊഴി പുറത്തുപോയതെന്ന് വ്യക്തമാക്കാനും കോടതിയലക്ഷ്യം സ്വീകരിക്കാതിരിക്കണമെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കണമെന്നുമാണ് നോട്ടീസില്‍ കമ്മീഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷണര്‍ മറുപടി നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ അഡ്വക്കറ്റ് ജനറല്‍ അനുമതി നല്‍കും.

യു.എ.ഇ കോണ്‍സുലേറ്റ് വഴി നടന്ന നിയമവിരുദ്ധമായ ഇടപാടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

സ്വര്‍ണക്കടത്ത്/ഡോളര്‍ കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചത്. സ്വപ്‌നയുടെ രഹസ്യമൊഴി പുറത്തുവന്നതിനെതിരെയാണ് ഇപ്പോള്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *