മാനന്തവാടി: കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ ദിവസം എന്‍ഡിഎയില്‍ ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി നേതാവ് സി.കെ. ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പുമായി ബിജെപി വയനാട് ജില്ലാ ഘടകം. മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ജില്ലാ ഘടകത്തിന്റെ ആവശ്യം. ജില്ലയിലേക്കുളള സ്ഥാനാര്‍ത്ഥികളെ ഹിതപരിശോധനയിലൂടെ കണ്ടെത്തിയതായി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുന്നണിയില്‍ ചേര്‍ന്ന സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടിക്ക് ആറ് സീറ്റുകള്‍ വരെ എന്‍ഡിഎ നല്കിയേക്കുമെന്നാണ് സൂചന.
പുറത്തു പോയ ശേഷം എന്‍ഡിഎയിലേക്ക് മടങ്ങിയെത്തിയ സികെ ജാനു ബത്തേരിയിലോ മാനന്തവാടിയിലോ മത്സരിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ സി.കെ. ജാനുവിനെ ജില്ലയില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ബിജെപി ജില്ലാ ഘടകത്തിന്റെ നിലപാട്. പാര്‍ട്ടിയെ തള്ളിപറഞ്ഞാണ് ജാനു മുന്നണി വിട്ടതെന്ന് ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഹിതപരിശോധനയിലൂടെ കണ്ടെത്തുകയും സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



