കോഴിക്കോട്: കോഴിക്കോട് മുക്കത്ത് 13 കാരിയെ പീഡിപ്പിച്ച കേസിൽ 14 വർഷത്തിന് ശേഷം വിധി. അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെ 8 പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കുട്ടിയുടെ അമ്മ ഒന്നാം പ്രതിയും രണ്ടാനച്ഛൻ രണ്ടാം പ്രതിയുമാണ്. കോഴിക്കോട് അതിവേഗ കോടതിയാണ് ചൊവ്വാഴ്ച (23/02/21) ഉത്തരവ് പുറപ്പെടുവിച്ചത്.
ഒന്നാം പ്രതിക്ക് 7 വർഷം തടവ് ശിക്ഷ വിധിച്ച കോടതി ബാക്കിയുള്ളവർക്ക് 10 കൊല്ലം തടവും വിധിച്ചു. ഐപിസി 376, 373 വകുപ്പുകൾ പ്രകാരമാണ് കോടതി വിധി. വിചാരണയ്ക്ക് ശേഷം കേസിൽ രണ്ട് പേരെ തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കി. കേസിലെ എട്ടും പത്തും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
2007 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 13 വയസുകാരിയെ അമ്മയുടെ സഹായത്തോടെ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ച് നിരവധി പേർക്ക് കാഴ്ചവച്ചുവെന്നതാണ് കേസ്.


