ന്യൂഡൽഹി: ഹിമതടാകം മൂലം ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തിൻ്റെ നടുക്കം വിട്ടുമാറും മുൻപ് മഞ്ഞുരുകി രൂപം കൊണ്ട മറ്റൊരു ജലാശയം കൂടി മേഖലയിൽ കണ്ടെത്തി. ഋഷിഗംഗാ നദിക്ക് സമീപമാണ് പുതിയ തടാകം രൂപപ്പെട്ടതായി വ്യാഴാഴ്ച (11/02/21) ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
ഋഷിഗംഗ നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് റെയ്നി ഗ്രാമത്തിനടുത്തുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവ നിർത്തിവച്ചിരുന്നു. അധികൃതർ പ്രദേശത്ത് ഹെലികോപ്റ്റർ സർവേ നടത്തി വരികയാണ്. ഉത്തരാഖണ്ഡിലെ താഴ്വരയിൽ ഞായറാഴ്ച (07/02/21) ഉണ്ടായ മിന്നൽ പ്രളയത്തിൽ റോഡുകളും പാലങ്ങളും ഇല്ലാതാകുകയും മുപ്പത്തിയാറ് പേർ മരിക്കുകയും 168 പേരെ കാണാതാവുകയും ചെയ്തിരുന്നു.
ആഗോളതാപനം മൂലം സമീപകാലത്തായി ഈ മേഖലയിൽ ഹിമാനികൾ അതിവേഗം കുറയുകയും ചെറുതും വലുതുമായ തടാകങ്ങൾ രൂപം കൊള്ളുകയുമാണെന്നാണ് ഗവേഷകർ മുന്നറിയിപ്പു തരുന്നത്. ഹേംവതി നന്ദൻ ബഹുഗുണ ഗർവാൾ സർവകലാശാലയിലെ പ്രൊഫസർ വൈ പി സുന്ദരിയാൽ ആണ് പ്രദേശത്ത് ഒരു തടാകം കൂടി രൂപം കൊണ്ടതിൻ്റെ വീഡിയോ ആദ്യം പുറത്തിറക്കിയത്, അതിൽ തടാകത്തിന്റെ സ്ഥാനം കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സാറ്റലൈറ്റ് ചിത്രങ്ങളും ഹെലികോപ്റ്റർ സർവേയും തടാകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി മുതിർന്ന പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ അശോക് കുമാർ എഎഫ്പിയോട് പറഞ്ഞു. കാൽനടയായി അന്വേഷിക്കാൻ ടീമുകളെ അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു, ഏകദേശം 16 മണിക്കൂർ എടുക്കും, സമുദ്രനിരപ്പിൽ നിന്ന് 4,200 മീറ്റർ (14,000 അടി) ഉയരത്തിലാണ് ഈ തടാകം.



