കാഞ്ഞങ്ങാട്: പിക്കാസ് ഉപയോഗിച്ച് വീടിന്‍റ മുന്‍വശം കുത്തിത്തുറന്ന് ആറുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു.
മാവുങ്കാല്‍ കല്യാണ്‍ റോഡ് അമൃത സ്കൂളിനു സമീപത്തെ പ്രവാസിയായ പ്രസാദിൻ്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 28-11-2020 ശനിയാഴ്ചയാണ് സംഭവം.
മകനു അസുഖമായതിനാല്‍ പ്രസാദിൻ്റെ ഭാര്യ മേബിള്‍ റോസ് വെള്ളിയാഴ്ച വൈകീട്ട് വീടുപൂട്ടി കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ പോയിരുന്നു. ശനിയാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ പൊളിച്ചിട്ടിരിക്കുന്നത് കണ്ടത്.
കിടപ്പുമുറിയിലെ അലമാരയില്‍ തുണികള്‍ക്കിടയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങ ളാണ് മോഷ്ടിച്ചത്. മോഷണത്തിന് ഉപയോഗിച്ച പിക്കാസ് വിടിനു പിറകുവശത്തുനിന്ന് കണ്ടെത്തി.
ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ ഇ.അനൂപ് കുമാര്‍, എസ്.ഐ കെ.പി.വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ് വീട്ടില്‍ നിന്ന് മുന്നൂറ് മീറ്റര്‍ അകലെയുള്ള വായനശാലക്ക് സമീപം വരെയെത്തി തിരികെവന്നു. അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.



