ന്യൂ ഡൽഹി: സിഖ് ആരാധനാലയമായ കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുടെ നിയന്ത്രണം പ്രത്യേക ട്രസ്റ്റിലേക്ക് മാറ്റാനുള്ള പാക് തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. പാക് നടപടി തികച്ചും ഏകപക്ഷീയമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാക് സര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വെള്ളിയാഴ്ച പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തിയത്. ഭക്തര്‍ക്ക് ഗുരുദ്വാരയില്‍ കര്‍സേവ ചെയ്യാനുള്ള അവസരം ഇതിലൂടെ നിഷേധിക്കപ്പെട്ടു. ഇന്ത്യയിലുള്ള സിഖ് മതസ്ഥരെ പാകിസ്ഥാനിലെ തീരുമാനം വേദനിപ്പിച്ചെന്ന് ഇന്ത്യ വ്യക്തമാക്കി.
ദര്‍ബാര്‍ സാഹിബ്, കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരകളുടെ നിയന്ത്രണം, പാകിസ്ഥാന്‍ ന്യൂനപക്ഷ മന്ത്രാലയം ഏര്‍പ്പെടുത്തിയ എക്കണോമിക് കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ക്യാബിനറ്റ് ഏറ്റെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഇന്ത്യ. പാക് അധീന പഞ്ചാബ് പ്രവിശ്യയിലുള്ള കര്‍ത്താര്‍പൂര്‍ ഗുരുദ്വാര, ഇന്ത്യയിലേയും പാകിസ്ഥാനിലെയും സിഖ് മതസ്ഥരുടെ പ്രധാനപ്പെട്ട ആരാധനാലയമാണ്. ഇന്ത്യന്‍ പൗരന്മാരായ സിഖ് മതസ്ഥര്‍ക്ക് അവിടെ സന്ദര്‍ശിക്കാന്‍ വേണ്ടി ഇരുരാജ്യങ്ങളും സംയുക്തമായി പണികഴിപ്പിച്ചതാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി. നാല് കിലോമീറ്റര്‍ നീളമുള്ള ഇടനാഴി, ഇന്ത്യയിലെ ഗുരുദാസ്പൂരിനേയും, പാകിസ്ഥാനിലെ കര്‍ത്താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയേയും ബന്ധിപ്പിക്കുന്നു. 2019-ല്‍ പണി പൂര്‍ത്തിയാക്കിയ ഇടനാഴിയുടെ ഒന്നാം വാര്‍ഷികം, നവംബര്‍ ഒമ്പതിന് ആഘോഷിക്കാന്‍ ഇരിക്കവേയാണ് പാക് സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം.



