കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്’തു. കൊവിഡ് രോഗി മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയാണെന്ന ശബ്ദസന്ദേശം അയച്ച നഴ്‌സിംഗ് ഓഫീസര്‍ ജലജ ദേവിക്കെതിരെയാണ് ആരോഗ്യ വകുപ്പിൻ്റെ അടിയന്തര നടപടി. പ്രാഥമികാന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ പറഞ്ഞു.
നഴ്‌സിംഗ് ഓഫീസറുടെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിർദേശം നൽകിയിരുന്നു. പുറത്തു വന്ന നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശത്തിൽ അതീവ ഗുരുതരമായ പരാമർശങ്ങളാണ് ഉളളത്.
ഹാരിസ് എന്ന രോഗി കൊവിഡ് ബാധിച്ച് മെഡിക്കൽ കോളജിലെ ഐ.സി.യുവിലായിരുന്നു. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണത്തിന് കാരണമായത്. രോഗിയെ വെന്റിലേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും നഴ്‌സിംഗ് ഓഫീസറുടെ സന്ദേശത്തിലുണ്ട്.
കേന്ദ്ര സംഘം മെഡിക്കൽ കോളജിൽ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചായിരുന്നു നഴ്സിംഗ് ഓഫീസറുടെ നിർദേശം. കീഴ്ജീവനക്കാര്‍ക്കുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും സംഭാഷണത്തില്‍ പ്രതിപാദിക്കുന്നത്. നഴ്സുമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശം പുറത്തെത്തുകയായിരുന്നു.
പല രോഗികളുടെയും ഓക്സിജന്‍ മാസ്‌ക് പോലും ശരിയായിട്ടല്ല വെക്കുന്നത്. ചെറിയ വീഴ്ച കൊണ്ട് പല രോഗികളും മരിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ സംരക്ഷിച്ചതുകൊണ്ടാണ് പല കേസുകളിലും നടപടിയുണ്ടാകാതിരുന്നതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

