ആലുവ: പ്രായപൂർത്തിയാകാത്തവരുടെ വയസ്സ് തെളിയിക്കുന്ന രേഖ തിരുത്തി വോട്ടർ പട്ടികയിൽ ചേര്‍ക്കാൻ ശ്രമിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
ആലുവ ശാസ്താ ലെയ്നില്‍ താമസിക്കുന്ന സഞ്ജയാണ് (21) അറസ്റ്റിലായത്. ആലുവ നഗരസഭയില്‍ 21ാം വാര്‍ഡിലാണ് വ്യാജരേഖകള്‍ ചമച്ച് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമം നടന്നത്.ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസാണ് രജിസ്റ്റര്‍ ചെയ്തത്.
പതിനാറുകാരനെയാണ് ബി.ജെ.പി അനുഭാവികളായ സഞ്ജയും മറ്റ് മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് വോട്ടർ പട്ടികയിൽ ചേർക്കാൻ ശ്രമിച്ചത്.
ഇതിനായി അപേക്ഷയോടൊപ്പം നൽകിയ സർട്ടിഫിക്കറ്റിൽ പ്രായം തിരുത്തിയിട്ട് ഫോട്ടോ കോപ്പി വെക്കുകയായിരുന്നു.നഗരസഭ അധികൃതര്‍ക്ക് സംശയം തോന്നി ഒറിജിനല്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോള്‍ താനറിയാതെ പ്രതി വയസ്സില്‍ കൃത്രിമം കാണിച്ചന്നാണ് പ്രായപൂർത്തിയാകാത്തയാൾ പറയുന്നത്.
രണ്ടു പേർ ഒന്നിച്ച് കഴിഞ്ഞ ദിവസമാണ് പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർത്തത്. വാര്‍ഡിലെ രാഷ്ട്രീയപ്രവര്‍ത്തകർ തങ്ങൾ അറിയാതെയാണ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതെന്നും പതിനാറുകാരൻ പറഞ്ഞു.
വോട്ട് ചേർത്ത ബി.ജെ.പിയിലെ അഞ്ചുപേര്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു.



