തിരുവനന്തപുരം, ജൂൺ 3:
കേരളത്തിൽ മദ്യവിൽപ്പനയിൽ ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടും മദ്യപിക്കുന്ന പുരുഷന്മാരുടെ എണ്ണം വർധിച്ചതായി ദേശീയ കുടുംബാരോഗ്യ സർവേയുടെ പുതിയ റിപ്പോർട്ട്. സംസ്ഥാനത്തെ നാല് പുരുഷന്മാരിൽ ഒരാൾ മദ്യം കഴിക്കുന്നവരാണെന്നാണ് 2023-24 ലെ കണക്ക് വ്യക്തമാക്കുന്നത്.
പുതിയ സർവേ പ്രകാരം കേരളത്തിൽ 15 വയസിന് മുകളിലുള്ള പുരുഷന്മാരിൽ 22.7 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നവരാണ്. 2019-20 കാലത്ത് ഇത് 19.9 ശതമാനമായിരുന്നു. അതായത് നാല് വർഷത്തിനിടെ പുരുഷന്മാരിലെ മദ്യപാന നിരക്കിൽ 14 ശതമാനത്തിന്റെ ആപേക്ഷിക വർധനയാണ് ഉണ്ടായിരിക്കുന്നത്.
ദേശീയ ശരാശരി 18.9 ശതമാനത്തേക്കാൾ ഉയർന്ന നിലയിലാണ് കേരളം. എന്നാൽ സ്ത്രീകളിലെ മദ്യപാന നിരക്ക് 0.3 ശതമാനം മാത്രമാണ്. രാജ്യത്ത് അരുണാചൽ പ്രദേശാണ് മദ്യപാന നിരക്കിൽ ഒന്നാം സ്ഥാനത്ത്. തെലങ്കാന രണ്ടാമതും കേരളം 19-ാം സ്ഥാനത്തുമാണ്.
2005-06 മുതൽ കേരളത്തിൽ മദ്യപാന ശീലത്തിൽ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ സർവേ ആ പ്രവണത മാറിയെന്ന് വ്യക്തമാക്കുന്നു. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് മദ്യപിക്കുന്നവരുടെ എണ്ണം കൂടുതലും. ഗ്രാമങ്ങളിൽ 23.7 ശതമാനം പുരുഷന്മാരും നഗരങ്ങളിൽ 21.5 ശതമാനം പുരുഷന്മാരുമാണ് മദ്യം ഉപയോഗിക്കുന്നത്.
അതേസമയം സർവേ റിപ്പോർട്ടും ബെവ്കോയുടെ മദ്യവിൽപ്പന കണക്കുകളും തമ്മിൽ പൂർണമായ പൊരുത്തമില്ലെന്നതും ശ്രദ്ധേയമാണ്. 2019-20ൽ 3.35 കോടി കേസുകൾ വിറ്റഴിച്ചിരുന്ന സ്ഥാനത്ത് 2023-24ൽ ഇത് 3.30 കോടി കേസുകളായി നേരിയ തോതിൽ കുറഞ്ഞു. എന്നാൽ മദ്യത്തിന്റെ വില വർധിപ്പിച്ചതിനെ തുടർന്ന് ബെവ്കോയുടെ വരുമാനം 14,708 കോടി രൂപയിൽ നിന്ന് 19,089 കോടി രൂപയായി ഉയർന്നു.
മദ്യവിൽപ്പന കുറഞ്ഞിട്ടും മദ്യപാനികളുടെ എണ്ണം കൂടിയെന്ന കണ്ടെത്തൽ സാമൂഹിക മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വീടുകളിൽ നിന്നോ അനധികൃത മാർഗങ്ങളിലൂടെയോ മദ്യലഭ്യത വർധിച്ചിട്ടുണ്ടോ എന്ന ചോദ്യമുയരുന്നുണ്ട്.