റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമാധാനത്തിനുളള നോബല്‍ സമ്മാനം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

October 10, 2020 - 3:40 pm

ഓസ്ലോ: ലേകത്തെ കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളെ വിശപ്പില്‍ നിന്ന് മോചിപ്പിക്കാന്‍ ആറുപതിറ്റാണ്ടായി യത്‌നിക്കുന്ന യുഎന്‍ ജീവകാരുണ്യ സംഘടനയായ- വേള്‍ഡ് ഫുഡ് പ്രോഗ്രാം-സമാധാനത്തിനുളള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം നേടി. വിശ്വ സമാധാനത്തിന് ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യവുമായി പോരാടുന്ന ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയാണ് വേള്‍ഡ് ഫുഡ് പ്രോഗ്രം.

വിശപ്പിനെതിരെ പോരാടാനും സംഘര്‍ഷ മേഖലകളില്‍ ഭക്ഷണം എത്തിച്ച് സമാധാനം മെച്ചപ്പെടുത്താനും, വിശപ്പിനെ യുദ്ധത്തിനുളള ആയുധമാക്കുന്നത് തടയാനും നടത്തിയ ശ്രമങ്ങള്‍ക്കാണ് പുരസ്‌ക്കാരമെന്ന് നോബല്‍ കമ്മറ്റി പറഞ്ഞു. വിശക്കുന്നവര്‍ക്ക് ഹെലിക്കോപ്റ്ററിലും ഒട്ടകത്തിന്‍റെ പുറത്തും ആനപ്പുറത്തും ഒക്കെയായി ഭക്ഷണമെത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണിത്. വിശപ്പിന്‍റെ ഭീഷണിയില്‍ ജീവിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ ദുരിതത്തിലേക്ക് ലോക ശ്രദ്ധഎത്തിക്കാന്‍കൂടിയാണ് ഈ പുരസ്‌കാരമെന്ന് അറിയിപ്പില്‍ പറഞ്ഞു.

ഇത്തവണ സമാധാനത്തിനുളള നോബലിന് 318 നോമിനേഷനുകളാണുണ്ടായിരുന്നത്. 211 വ്യക്തികളും 117 സംഘടനകളും . ഡിസംബര്‍ 10 ന് ഓസ്ലോയിലാണ് സമ്മാനദാനം. കോവിഡ് കാരണം ചടങ്ങ് നാമമാത്രമായിരിക്കും .1961 ല്‍ ഐക്യരാഷ്ട്ര പൊതുസഭയാണ് വേള്‍ഡ് ഫുഡ്‌പ്രോഗ്രം സ്ഥാപിച്ചത് . 80 ലേറെ രാജ്യങ്ങളിലായി 10 കോടി ആളുകള്‍ക്ക് ഭക്ഷ്യ സഹായം എത്തിക്കുന്നുണ്ട്. 2030 ഓടെ ലോകത്തെ പട്ടിണി ഇല്ലാതാക്കുകയാണ് പ്രഖ്യാപിത ലക്ഷ്യം . 36 അംഗ രാജ്യങ്ങള്‍ അടങ്ങുന്ന ബോര്‍ഡിനാണ് ഭരണം. 17,000 ജീവനക്കാര്‍ ഉണ്ട്.

അമേരിക്കയിലെ സൗത്ത് കരോലിന മുന്‍ ഗവര്‍ണ്ണര്‍ ഡേവിഡ് ബിസ്ലി ആണ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. ഇറ്റലിയിലെ റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് 80 ലേറെ രാജ്യങ്ങളില്‍ ഓഫീസുകളുണ്ട്. . ലോക രാജ്യങ്ങളുടേയും വ്യക്തികളുടേയും സംഭാനകളാണ് സംഘടനയുടെ പ്രവര്‍ത്തന ഫണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *