ന്യൂഡൽഹി: 2020 മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള നാല് മാസം കൊണ്ട് 66 ലക്ഷം വൈറ്റ് കോളർ ജോലിക്കാർ രാജ്യത്ത് തൊഴിൽ രഹിതരായെന്ന് സർവേ ഫലം. ലോക് ഡൗണാണ് സമീപകാലത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലേക്ക് രാജ്യത്തെ നയിച്ചത്. സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമി (CMIE ) യുടെ സർവേയിലാണ് ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തു വന്നത്. സോഫ്റ്റ് വെയർ എഞ്ചിനീയർമാർ, ഫിസിഷ്യൻമാർ, ടീച്ചർമാർ, അക്കൗണ്ടൻറുമാർ എന്നിവരാണ് ജോലി നഷ്ടപ്പെട്ടവരിൽ ഏറ്റവും കൂടുതൽ ഉള്ളത്.
2019 മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലത്ത് 1.88 കോടി വൈറ്റ് കോളർ ജോലിക്കാർ രാജ്യത്ത് ഉണ്ടായിരുന്നു. 2020 ജനുവരി- ഏപ്രിൽ കാലത്ത് ഇത് 1.81 കോടിയായി കുറഞ്ഞു. 2020 മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 1.22 കോടിയിലേക്ക് ഇത് കൂപ്പുകുത്തുകയായിരുന്നു.
വൈറ്റ് കോളർ ജോലിക്കാരുടെ 2016 നു ശേഷമുള്ള ഏറ്റവും വലിയ തൊഴിൽ ഇടിവാണിത്. 2016 മെയ് – ഓഗസ്റ്റ് കാലയളവിൽ രാജ്യത്ത് ഇത്തരം ജോലിക്കാരുടെ ആകെ എണ്ണം 1.25 കോടിയായിരുന്നു.50 ലക്ഷം വ്യവസായ തൊഴിലാളികൾക്കും ഈ കാലയളവിൽ തൊഴിൽ നഷ്ടമായിട്ടുണ്ടെന്ന് സർവേ പറയുന്നു.
