ന്യൂഡല്‍ഹി: മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ ചെയ്ത ട്വീറ്റിനെ തുടർന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ പ്രശാന്ത് ഭൂഷൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഓഗസ്റ്റ് 20-ന് ബെഞ്ച് ശിക്ഷ വിധിക്കും. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് വിആർ ഗവാനി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.
ജൂൺ 27 നും 29 നും പ്രശാന്ത് ഭൂഷൻ ട്വീറ്റ് ചെയ്ത രണ്ട് ട്വീറ്റുകളെ തുടർന്നാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.
‘അടിയന്തരാവസ്ഥ ഇല്ലാതെ തന്നെ കഴിഞ്ഞ ആറു വർഷം ഇന്ത്യയിൽ ജനാധിപത്യം നശിപ്പിക്കപ്പെട്ടു. ഇതെങ്ങനെയെന്ന് ചരിത്രകാരന്മാർ തിരിഞ്ഞു നോക്കിയാൽ അതിൽ സുപ്രീംകോടതിയില്‍ അവസാനമുണ്ടായിരുന്ന നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും’ എന്നായിരുന്നു ജൂൺ 27 ലെ ട്വീറ്റ്.
‘കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങൾക്ക് നീതി നിഷേധിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സുപ്രീംകോടതി അടച്ചിട്ടു. അതേ ചീഫ് ജസ്റ്റീസ് തന്നെ ബിജെപി നേതാവിന്റെ മകന്റെ 50 ലക്ഷം രൂപ വിലയുള്ള ബൈക്കില്‍ ഹെൽമെറ്റും മുഖാവരണവും ഇല്ലാതെ ഇരിക്കുന്നു’ എന്നായിരുന്നു ജൂൺ 29 – ലെ ട്വീറ്റ്.
കോടതിയെ അവഹേളിക്കുന്നതിനു വേണ്ടിയല്ല, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പ്രശാന്ത് ഭൂഷൻ ന്യായീകരിച്ചിരുന്നു.




