കൊച്ചി: സ്വര്‍ണ്ണ കളളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വപ്ന സുരേഷിന് അനൗപചാരിക കാഷ്വല്‍ റിലേഷന്‍ ഷിപ്പുണ്ടായിരുന്നുവെന്ന് എന്‍ഐഎ വെളിപ്പെടുത്തല്‍. സ്വപ്നാ സുരേഷിന്‍റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എന്‍ഐഎകോടതിയില്‍ വെളിപ്പെടുത്തിയതാണീ വിവരം. കോടതി സ്വപ്നാ സുരേഷിന് ജാമ്യം നിഷേധിച്ചു. കേസില്‍ തെളിവുകള്‍ ശക്തമാണെന്നും യുപിഎ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. പ്രതികള്‍ സാമ്പത്തിക ഭീകരവാദമാണ് നടത്തിയിരിക്കുന്നതെന്ന് കോടതി അംഗീകരിച്ചു. കേസ്സ്ഡയറിയുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചതെന്ന് കോടതി വ്യക്തമാക്കി.
മുഖ്യ മന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശവശങ്കറിന് സ്വപ്നയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും , സ്വപ്നയുടെ അഭ്യുതയ കാംക്ഷിയായിരുന്നു ശിവശങ്കറെന്നും എന്‍ഐഎ വെളിപ്പെടുത്തി. എന്നാല്‍ കസ്റ്റംസിനെ വിളിച്ച് സ്വര്‍ണ്ണം വിട്ടുനല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്ന സ്വപ്നയുടെ ആവശ്യത്തിന് മുമ്പില്‍ ശങ്കര്‍ വഴങ്ങിയില്ല. പക്ഷേ നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണമായിരുന്നെന്ന് ശിവശങ്കറിനറിയാമായിരുന്നുവെന്നും എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. ശിവശങ്കറിന്‍റെ ശുപാര്‍ശയിലാണ് സ്വപ്നക്ക് സ്പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത്.
എന്‍ഐഎ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്നക്ക് യുഎഇ കോണ്‍സുലേറ്റില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. സ്വപ്നയുടെ സഹായമില്ലാതെ യുഎഇ കോണ്‍സുല്‍ ജനറലിന് പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നില്ല. സ്വപ്ന അറിയാതെ കോണ്‍സുലേറ്റില്‍ ഒന്നും നടക്കുമായിരുന്നില്ല . യുഎഇ കോണ്‍സുലേറ്റില്‍ നിന്നും രാജിവെച്ചശേഷവും സ്വപ്നക്ക് 1000 ഡോളര്‍ വീതം പ്രതിഫലം നല്‍കിയിരുന്നു. സ്വര്‍ണ്ണ കടത്തുകേസില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും ഓരോ തവണ കടത്തുന്നതിനും 50,000 രൂപ വീതം പ്രതിഫലം ലഭിച്ചിരുന്നതായും വെളിപ്പെടുത്തി.
യുഎഇയിലേക്ക് സ്വര്‍ണ്ണം എത്തിക്കുന്നതിന് പിന്നില്‍ ആഫ്രിക്കന്‍ കളളക്കടത്തു സംഘങ്ങളുണ്ടെന്ന് സംശയയമുളളതായി എന്‍ഐഎ അറിയിച്ചു. സ്വപ്നയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍ഐഎ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിജയകുമാറാണ് ഇക്കാര്യങ്ങള്‍ കോടതിയില്‍ അറിയിച്ചത്.