ന്യൂഡല്‍ഹി: ഇന്തോ-ചൈന അതിര്‍ത്തിയിലെ ജവാന്‍മാരുടെ വീരമൃതുവിന് കാരണം പരസ്പരം നടത്തിയ വെടിവയ്പല്ലെന്ന് വെളിപ്പെടുത്തല്‍.
ഗാല്‍വാന്‍ താഴ്വരയില്‍ ചര്‍ച്ച നടത്തി സൈനിക പോസ്റ്റുകളിലേക്ക് മടങ്ങുന്നതിനിടെ സൈനികര്‍ തമ്മില്‍ പ്രകോപനമുണ്ടാകുകയായിരുന്നു. തോക്കിന്റെ പാത്തിയും ഇരുദണ്ഡുകളുമുപയോഗിച്ച് ഇരുഭാഗത്തേയും സൈനികര്‍ ഏറ്റുമുട്ടി. അതിക്രൂരമായ ഈ മര്‍ദനത്തിലാണ് കേണലുള്‍പ്പെടെയുള്ള ഇന്ത്യന്‍ ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്നാണ് മുന്‍ സൈനീക ജനറല്‍ വ്യക്തമാക്കുന്നത്.
അതിര്‍ത്തികളിലെ സൈനിക പിന്‍മാറ്റത്തിനുള്ള തീരുമാനം രാഷ്ട്രീയ തലത്തിലുള്ളതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സൈനികരാണ് ഈ പ്രക്രിയ നടപ്പിലാക്കുന്നിടത്ത്. ഇത് സങ്കീര്‍ണ്ണമായ വിഷയമാണ്. ദേശീയ വികാരങ്ങള്‍ ഇരുരാജ്യത്തെയും സൈനീകര്‍ക്കുണ്ടാവും. അവരത് വാക്കാലും വാക്കിതരവുമായി പ്രകടിപ്പിക്കും. ഈ സമയത്ത് ഇവര്‍ക്കിടയില്‍ പരസ്പരധാരണയോടേയുള്ള നടപടികള്‍ ആവശ്യമാണ്. സേന പിന്‍മാറ്റം പോലുള്ള സാഹചര്യങ്ങളില്‍ ആ പ്രക്രിയ സുഗമമായി നീങ്ങുന്നതിന് പ്രാദേശിക കമാന്‍ഡര്‍മാര്‍ കൃത്യമായി ഇടപെടല്‍ നടത്തേണ്ടതുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അദ്ദേഹം പറയുന്നത് അനുസരിച്ച് ജവാന്‍മാരുടെ മരണത്തിന് ഇടയാക്കിയത് സൈനീക പിന്‍മാറ്റത്തിനിടെ സൈനീകര്‍ തമ്മിലുണ്ടായ വാക്കേറ്റവും കൈയ്യാങ്കളിയുമാണ്.
അതേസമയം, സൈനീകരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഭവം നിര്‍ഭാഗ്യകരമാണെന്ന് ലഫ്റ്റനന്റ് കേണല്‍ മനോജ് കെ ചന്നന്‍ (റിട്ട.) പ്രതികരിച്ചു. ഈ നഷ്ടം അംഗീകരിക്കാനാവില്ല. ഇത്രയും മരണം സംഭവിച്ചതിന് കാരണം ചൈനീസ് പ്രകോപനത്തെ നേരിടാന്‍ കമാന്‍ഡിങ് ഓഫിസര്‍ തയ്യാറെടുത്തിരുന്നില്ല എന്നതാണെന്നും അദ്ദേഹം വിലയിരുത്തുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനനില്‍ക്കുന്നത് ഗുസ്തി കളിക്കാനല്ല. അപ്പോള്‍ പിന്നെ എന്തുകൊണ്ടാണ് നിയമാനുസൃത നടപടി കമാന്‍ഡിങ് ഓഫിസറില്‍ നിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം ചോദിക്കുന്നു.
ഒരുപക്ഷെ അപ്രതീക്ഷിതമായി ഉണ്ടായ ആക്രമം ഇന്ത്യന്‍ സൈനീകര്‍ പ്രതീക്ഷിച്ചിരിക്കില്ല. അത്തരം ആക്രമത്തിലൂടെ ചൈന ശക്തമായ താക്കിത് തരാനാണ് ഉദ്ദേശിച്ചിരിക്കുകയെന്നും അദ്ദേഹം പറയുന്നു. എല്ലായ്‌പ്പോഴും ചൈനീസ് സൈനീകരുടെ അടുത്ത് വടികളും മറ്റും കാണും. എന്നാല്‍ ഇന്ത്യന്‍ ജവാന്‍മാര്‍ക്ക് ഒരു കത്തി പോലും കൈവശം വയ്ക്കാന്‍ പാടില്ലേ? ഇവിടെ അവശേഷിക്കുന്ന ചോദ്യം വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക്, ചൈനയ്ക്ക് നല്‍കുന്നതിരിച്ചടിയിലൂടെ പ്രണാമം അര്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,1975ന് ശേഷം ആദ്യമായാണ് ചൈന-ഇന്ത്യാ സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി മരണം സംഭവിക്കുന്നത്. സംഭവത്തോട് ചൈന ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. ഇന്ത്യ ഏകപക്ഷീയമായ രീതിയില്‍ വിവരങ്ങള്‍ പുറത്തുവിടുന്നു എന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം ആരോപിക്കുന്നത്. അനാവശ്യ പ്രസ്താവനകള്‍ നടത്തി പ്രശ്‌നം വഷളാക്കരുതെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. എന്നാല്‍, എന്താണ് അതിര്‍ത്തിയില്‍ സംഭവിച്ചതെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ചൈന പ്രകോപനപരമായി പെരുമാറിയതാണോ സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന സംശയമാണ് ചര്‍ച്ചകളില്‍ ഉയരുന്നത്. ഇന്ത്യന്‍ സൈനികര്‍ രണ്ടുതവണ നിയന്ത്രണരേഖ കടന്നെന്നും പ്രകോപനപരമായി പെരുമാറിയെന്നുമാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

