കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു. രാജി സമർപ്പിച്ചത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. വിചാരണ നടപടികള്‍ തുടങ്ങിയ 23-11-2020 തിങ്കളാഴ്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായില്ല. കേസ് 26ന് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസ് വിചാരണ കോടതിയിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
വിചാരണക്കോടതി പക്ഷപാതിത്വം കാണിക്കുന്നെന്നും തെളിവുകള്‍ രേഖപ്പെടുത്തുന്നില്ലെന്നും നടിയെ മാനസികമായി പീഡിപ്പിക്കുന്ന ചോദ്യങ്ങൾ ആരാഞ്ഞു എന്ന് ആരോപിച്ച് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ആഴ്ചകളായി വിസ്താര നടപടികള്‍ മുടങ്ങിയിരുന്നു. വിചാരണകോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.

