കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലെത്തിയാണ് ബുധനാഴ്ച (18/11/2020) രാവിലെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാവിലെ വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ എത്തിയെങ്കിലും അദ്ദേഹം ആശുപത്രിയിലാണ് എന്ന മറുപടിയായിരുന്നു വീട്ടിൽ നിന്നും ലഭിച്ചത്.
ഡിവൈഎസ്പി അടക്കം പത്ത് പേരായിരുന്നു വീട്ടിലെത്തിയത്. കേസില്‍ ഇ ശ്രീധരനെ സാക്ഷിയാക്കും. ഇന്നലെ വൈകിട്ടായിരുന്നു ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിച്ചത്.
ഇബ്രാഹിം കുഞ്ഞിനെതിരായ അഴിമതി കേസില്‍ നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം ലഭിച്ചതായി റിപ്പോർടുകൾ ഉണ്ടായിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചശേഷമാണ് അറസ്റ്റ്.



