സിപിഎം നിരന്തരമായി വേട്ടയാടുകയാണെന്ന് ചിത്രലേഖ

കണ്ണൂര്‍: വീടുപണിയാന്‍ അനുവദിച്ച സ്ഥലവും പണവും റദ്ദാക്കിയ ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ ചിത്രലേഖ വീടിനുമുമ്പില്‍ ബാനര്‍കെട്ടി സമരമിരിക്കുന്നു. അവര്‍ക്ക് യൂഡിഎഫ് ഭരണകാലത്ത് അനുവദിച്ച ഭൂമിയും ധനസഹായവും റദ്ദാക്കിയ ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ തനിക്കനുവദിച്ച സ്ഥലത്തിന് തൊട്ടടുത്ത സ്ഥലത്ത് ലൈഫ് മിഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകുക യാണെന്ന് ചിത്രലേഖ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. തന്നെയും കുടുംബത്തേയും ജീവിക്കാന്‍ അനുവദിക്കാതെ സിപിഎം നിരന്തരായി വേട്ടയാടുകയാണെന്നും അവര്‍ പറഞ്ഞു.

പണി പാതിവഴിയിലായ വീടിനുമുമ്പില്‍ കഴിഞ്ഞ ദിവസം അവര്‍ ഉപവാസമിരുന്നതോടെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് കാട്ടാമ്പളളി സ്‌കൂളിലേക്ക് മാറ്റിയിരുന്നു. 2016 മാര്‍ച്ചിലാണ് വീട്പണിയുന്നതിലേക്കാവശ്യമായ തുക യു ഡിഎഫ് സര്‍ക്കാര്‍ ചിത്രലേഖയ്ക്ക് അനുവദിച്ചത്. എന്നാല്‍ 2016 ല്‍ തന്നെ അനുവദിച്ച തുകയും 2018 ല്‍ ഭൂമിയും ഇടത് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. ഈ നടപടിക്കെതിരെ കോടതിയില്‍ നിന്നും ചിത്രലേഖ സ്‌റ്റേ നേടിയിരുന്നു. ഇപ്പോള്‍ 69 സെന്റ് ഭൂമിയില്‍ ചിത്രലേഖക്കനുവദിച്ച 5 സെന്റ് കഴിച്ചുളള ഭൂമിയിലാണ് ഇപ്പോള്‍ ലൈഫ്മിഷന്‍ വീടുകള്‍ പണിയുന്നത്. സിപിഎം കോട്ടയായിരുന്ന പയ്യന്നൂര്‍ എടാട്ട് ഓട്ടോറിക്ഷാ തൊഴിലാളിയായ ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിച്ചതടക്കമുളള സംഭവങ്ങള്‍ നേരത്തേ വിവാദമായിരുന്നു. സിപിഎം തങ്ങളെ വേട്ടയാടുന്നെന്നാരോപിച്ച 2014 ല്‍ നാലുമാസത്തോളം കണ്ണൂര്‍ കളക്ട്രേറ്റിന് മുമ്പില്‍ ചിത്രലേഖ കുടില്‍ കെട്ടി സമരം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാര്‍ ഭൂമിയും ധനസഹായവും അനുവദിച്ചത്.

ഈ സര്‍ക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ചിത്രലേഖ പറയുന്നു. ദളിദ് വിഭാഗങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നുവെന്ന് സര്‍ക്കാര്‍ പറയുന്നു. താനും ഒരു ദളിദ് സ്ത്രീയാണ്. എന്തുകൊണ്ട് എനിക്ക് അര്‍ഹതപ്പെട്ട ആനുകൂല്ല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നില്ല ചിത്രലേഖ ചോദിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →