വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം, വയോധികയ്ക്ക് ഉടനടി പ്രഥമശുശ്രൂഷ നല്‍കിയ നഴ്സിന് അഭിനന്ദന പ്രവാഹം

കാസര്‍കോട് :വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട വയോധികയ്ക്ക് സഹയാത്രികയായ നഴ്‌സിന്റെ പരിചരണത്തിലൂടെ ജീവന്‍ തിരിച്ചു കിട്ടി. കാസര്‍ഗോഡ് ചുള്ളിക്കര സ്വദേശികളായ ഷിന്റു ജോസിനും ഭര്‍ത്താവ് ഷിന്റോ സ്റ്റീഫനും സോഷ്യല്‍ മീഡിയില്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയാണ് മലയാളികള്‍. ലണ്ടനില്‍ നഴ്‌സാണ് ഷിന്റു. ഭര്‍ത്താവ് ഷിന്റോ സറ്റീഫനും ലണ്ടനില്‍ സ്റ്റാഫ് നഴ്‌സാണ്.

9-9-2020 ബുധനാഴ്ച വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കാനഡയിലെ ടൊറന്റോയില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് പഞ്ചാബ് സ്വദേശിയായ 65 കാരിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിമാനം പറന്നുയര്‍ന്ന് നാലു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുകയായിരുന്നു. ഇവര്‍ക്ക് മുന്‍പും ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടെന്നറിഞ്ഞതോടെ വിമാനത്തിലുള്ളവര്‍ പരിഭ്രാന്തരായി. യാത്രക്കാരില്‍ ഡോക്ടര്‍മാരോ നഴ്‌സുമാരോ ഉണ്ടെങ്കില്‍ മുമ്പോട്ട് വരണമെന്ന് ക്യാബിന്‍ ക്രൂ അഭ്യര്‍ത്ഥിച്ചു. ഹൃദയാഘാത ലക്ഷണങ്ങളാണെന്ന് തിരിച്ചറിഞ്ഞ ഷിന്റു ഒട്ടും വൈകാതെ മുമ്പോട്ട് വരികയായിരുന്നു. സഹായവുമായി സ്റ്റാഫ് നഴ്‌സ് കൂടിയായ ഭര്‍ത്താവും എത്തി. കൃത്യമായ ഇടപെടലിലൂടെ ഷിന്റുവിന് വയോധികയുടെ ജീവന്‍ രക്ഷിക്കാനായി. ഏതെങ്കിലും ഇടത്താവളത്തില്‍ വിമാനം ഇറക്കേണ്ടി വന്നാലുണ്ടാകുന്ന ബുദ്ധിമുട്ടും പരിഹരിക്കാനായി. ബുധനാഴ്ച നാട്ടിലെത്തിയ ദമ്പതികള്‍ ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. നാട്ടിലുള്ള മക്കളെ തങ്ങള്‍ക്കൊപ്പം കൊണ്ടു പോകാനാണ് ഇരുവരും നാട്ടിലേക്ക് വന്നത്. ആലപ്പാട് എന്‍എം ജോസഫ് -എലിയമ്മ ജോസഫ് ദമ്പതികളുടെ മകളാണ് ഷിന്റു ജോസ്. സ്റ്റീഫന്റെയും ആന്‍സിയുടെയും മകനാണ് ഷിന്റോ സ്റ്റീഫന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →