ന്യൂഡല്‍ഹി: ആഗ്രയ്ക്ക് അടുത്തുള്ള എസ് എൻ മെഡിക്കൽ കോളജിലെ ഗൈനക്കോളജി പി ജി വിദ്യാർത്ഥിനി ഡോ. യോഗിത ഗൗതമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോളജിലെ സീനിയർ വിദ്യാർത്ഥിയായ ഡോ. വിവേക് തിവാരി അറസ്റ്റിലായി. മെഡിക്കൽ കോളജിന് സമീപത്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കൊലപാതകം നടന്നത്. ഡോ. വിവേക് തിവാരി വിവാഹാഭ്യർത്ഥന നടത്തി മകളെ ഭീഷണിപ്പെടുത്തിയിരുന്നതായി കൊലപാതകത്തിന് ശേഷം ഡോ. യോഗിതയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെ യോഗിതയെ കോളേജിൽ നിന്നും കാണാതായതോടെ നടത്തിയ തിരച്ചിലിൽ കോളജിനടുത്ത് നിന്നും തലയ്ക്കും കഴുത്തിനും മുറിവേറ്റ നിലയിൽ ജഡം കണ്ടെത്തുകയായിരുന്നു. പ്രതി കുറ്റസമ്മതം നടത്തുന്നതായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാറിൽ യാത്ര ചെയ്യുന്നതിനിടെ കഴുത്തറത്തതായാണ് ഇയാൾ മൊഴി നൽകിയത്. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നതായും തിവാരി പോലീസിൽ പറഞ്ഞു. കൊലപാതകത്തിനിടയാക്കിയ സംഭവം എന്താണെന്നത് സംബന്ധിച്ച് പോലീസിന് വ്യക്തമായിട്ടില്ല.

