റാഞ്ചി: തോല്‍ക്കുമെന്ന് കരുതിയ പല മത്സരങ്ങളിലും ഒരറ്റത്ത് ഉറച്ച് നിന്ന് ടീമിനെ വിജയങ്ങളിലേക്ക് നയിച്ച മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാളായിരുന്നു.
സമ്മർദ്ദങ്ങളുടെ മുൾക്കിരീടങ്ങളിൽ ഒട്ടും അസ്വസ്ഥനാകാതെ അവസാന ഓവറിൽ സിക്സർ പറത്തി ലക്ഷ്യം നേടാൻ ധോണിയ്ക്കു കഴിഞ്ഞു. ഇഞ്ചോടിഞ്ച് മൽസരങ്ങളിൽ ഈ ‘കൂൾ’ ക്യാപ്റ്റന്റെ ചൂടൻ ബാറ്റിംഗിനെ ആരാധകർ വിശ്വസിച്ചു ,നെഞ്ചേറ്റി . മിന്നല്‍ സ്റ്റംമ്ബിംഗുകളിലൂടെ ധോണി തന്നിലെ വിക്കറ്റ് കീപ്പറുടെ പാടവവും തെളിയിച്ചു.
ടെസ്റ്റില്‍ 256 ക്യാച്ചുകളും 38 സ്റ്റംപിങ്ങുകളുമുണ്ട്. ഏകദിനത്തില്‍ മാത്രം 321 ക്യാച്ചുകളും 123 സ്റ്റംപിങ്ങും . ട്വന്റി20യില്‍ 57 ക്യാച്ചുകളും 34 സ്റ്റംപിങ്ങും ധോണിയുടെ പേരിലുണ്ട്.
കളിക്കളത്തിലെ ശാന്തമായ പെരുമാറ്റത്തിലൂടെ ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന വിശേഷണം സ്വന്തമാക്കിയ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു സുവര്‍ണയുഗത്തിനാണ് യഥാർത്ഥത്തിൽ അന്ത്യമാകുന്നത്.
ധോണിയെന്ന ബാറ്റ്സ്മാനിൽ നിന്ന് ധോണിയെന്ന ക്യാപ്റ്റനിൽ നിന്ന് ധോണിയെന്ന വിക്കറ്റ് കീപ്പറിൽ നിന്ന് എല്ലാത്തിനുമുപരി ധോണിയെന്ന മനുഷ്യനിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിനു പഠിക്കാൻ ഏറെയുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് കാത്തിരുന്ന ആരാധകരെ കണ്ണീരണിയിച്ചാണ് എംഎസ് ധോണി തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിടുന്നത്.
എല്ലാവരുടെയും ചിന്തകള്‍ക്കപ്പുറം ചിന്തിക്കുന്ന ധോണിയുടെ കരിയറിലെ നാടകീയത അദ്ദേഹം വിരമിക്കലിലും കാണിച്ചു. ആരും പ്രതീക്ഷിക്കാത്ത സമയത്ത് 39-ാം വയസ്സിൽ അപ്രതീക്ഷിതമായി ഒരു വിടവാങ്ങല്‍.

