ഇന്ത്യ മുന്നണിയുടെ കോർഡിനേഷൻ കമ്മിറ്റിയിൽ പ്രതിനിധിയെ അയക്കാത്തതിൽ കോൺഗ്രസ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപിയെ താഴെയിറക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സി പി എം സന്നദ്ധമാണെങ്കിലും ഒരു സമിതി രൂപീകരിച്ച് അതിന് കീഴിൽ പ്രവർത്തിച്ച് പോകാൻ സിപിഐഎം ഇല്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിലാണ് പ്രതിനിധി വേണ്ടെന്ന തീരുമാനമുയർന്നത്. 14 അംഗ ഏകോപന സമിതി രൂപീകരണത്തെ എതിർത്ത് പോളിറ്റ് ബ്യൂറോ രംഗത്തെത്തുകയായിരുന്നു സിപിഐഎമ്മിന് കെ സുധാകരന്റെ ശീട്ട് വേണ്ട എന്നും കെപിസിസി പ്രസിഡന്റിന്റെ വിമർശനങ്ങൾക്ക് മറുപടിയായി അദ്ദേഹം തിരിച്ചടിച്ചു.
ബിജെപിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് എം വി ഗോവിന്ദൻ വിശദീകരിക്കുന്നു. അങ്ങനെ പരാജയപ്പെടുത്താനുള്ള, ഒറ്റപ്പെടുത്താനുള്ള ചെറുതും വലുതുമായ ശ്രമങ്ങളിൽ സിപിഐഎം ഉണ്ട്. എന്നാൽ സംസ്ഥാനങ്ങളിലെ വിജയസാധ്യത അനുസരിച്ചുള്ള സീറ്റ് നിർണയിക്കുന്നതിനുള്ള സംവിധാനം ഇന്ത്യ മുന്നണിക്ക് ഇല്ല. സംസ്ഥാനങ്ങളെ യൂണിറ്റ് ആയി പരിഗണിക്കണം. ആ സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധ വോട്ടുകൾ ഛിന്നഭിന്നമായിപോകാതിരിക്കാൻ മണ്ഡലത്തെയും പാർട്ടിയെയും അടിസ്ഥാനപ്പെടുത്തി സ്ഥാനാർത്ഥിയെ നിശ്ചയിക്കണം. അത്തരം ആലോചനകൾക്ക് അഖിലേന്ത്യ അടിസ്ഥാനത്തിൽ ഒരു സമിതിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കാനാവില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.മതേതര ജനാധിപത്യം വിപുലീകരിക്കാൻ ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്ന് പിബി ആവശ്യപ്പെട്ടിരുന്നു.




