ഇടുക്കി ചിന്നക്കനാലിലെ ഭൂമി ഇടപാടിൽ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാരിന്റെ അനുമതി ലഭിച്ചതിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴനാടൻ പറഞ്ഞു. താൻ പറഞ്ഞ നിലപാടുകളിലൊന്നും മാറ്റമില്ല. ഏത് അന്വേഷണത്തെയും സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. സർക്കാറിന് എത്ര വേണമെങ്കിലും അന്വേഷിക്കാം. വിശദമായ പ്രതികരണം നാളെ അറിയിക്കുമെന്നും മാത്യു കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു.
ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലൻസിന് സർക്കാർ അനുമതി നൽകിയത്. ചിന്നക്കനാൽ വില്ലേജിൽ 1.14 ഏക്കർ സ്ഥലവും കെട്ടിടവും വിൽപ്പന നടത്തിയതിലും റജിസ്റ്റർ ചെയ്തതിലും ക്രമക്കേട് ഉണ്ടെന്നും ഇത് അന്വേഷിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടിരുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17-ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണം നടത്തുക.
മാത്യു കുഴൽ നാടൻ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവ് ചട്ടംലംഘിച്ചാണ് നിർമിച്ചതെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനാണ് ആരോപണം ഉന്നയിച്ചത്. ഭൂമി വാങ്ങിയതിൽ നികുതി വെട്ടിച്ചതായും അദ്ദേഹം ആരോപിച്ചു. തുടർന്ന്, സിപിഎം വിജിലൻസിന് പരാതി നൽകി. ഇതിന് പിന്നാലെ മാത്യു കുഴൽ നാടന്റെ കപ്പിത്താൻ ബംഗ്ലാവിന് കഴിഞ്ഞ ദിവസം ചിന്നക്കനാൽ പഞ്ചായത്ത് ഹോം സ്റ്റേ ലൈസൻസ് അനുവദിച്ചിരുന്നു.




