ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയകേസിൽ പ്രതിയുടെ പൗരത്വം സംബന്ധിച്ച് പരിശോധിക്കാൻ തീരുമാനമായിട്ടുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. പ്രതി കേരളത്തിലേക്ക് എന്ന് വന്നുവെന്നും മറ്റ് ക്രിമിനൽ കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസ്. കസ്റ്റഡിയിലെ ചോദ്യംചെയ്തിന് ശേഷമേ അന്വേഷണസംഘം ബീഹാറിലേക്ക് പോകൂ. ഡിഐജി എ ശ്രീനിവാസാണ് ഇക്കാര്യം അറിയിച്ചത്.
പ്രതി മറ്റൊരു ക്രിമിനൽ കേസിൽ കൂടി ഉൾപ്പെട്ടു എന്നവിവരം പൊലീസിന് ലഭിച്ചിരുന്നു. നിലവിൽ ഈ കേസിൽ ഒരു പ്രതി മാത്രമേയുള്ളൂ എന്ന നിഗമനത്തിലാണ് പൊലീസ്. പ്രതി അസഫാക്ക് ആലത്തിനെ 10 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതിയെ 10 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. വീണ്ടും സമർപ്പിച്ച പുതിയ കസ്റ്റഡി അപേക്ഷ പോക്സോ കോടതി പരിഗണിക്കുകയായിരുന്നു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിൽ നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസഫാക് ആലം എന്നാണ് പൊലീസിൻറെ കണ്ടെത്തൽ. 2018ൽ ഡൽഹി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം അസഫാക് ആലം പിടിയിലായിട്ടുണ്ട്.
അതേസമയം, ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകൻ ബി എ ആളൂർ വ്യക്തമാക്കി. കേസിൽ കുട്ടിക്കും കുടുംബത്തിനും പ്രോസിക്യൂഷനും ഒപ്പം നിൽക്കും. പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ കാപാലികന് ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷ വാങ്ങിക്കൊടുക്കാൻ പോരാടുമെന്നും ആളൂർ അറിയിച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ആളൂരിന്റെ പ്രതികരണം.
പ്രതി അസ്ഫാക്കിന്റെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. മൂന്നു സാക്ഷികളാണ് തിരിച്ചറിൽ പരേഡിൽ എത്തിയത്. മൂന്നൂ സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞു. ആലുവ സബ്ജയിലിൽവെച്ച് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. സിഐടിയു തൊഴിലാളിയായ താജുദ്ദീൻ, പ്രതി കുട്ടിയുമായി ബസിൽ കയറിയപ്പോൾ ബസിലുണ്ടായിരുന്ന യാത്രക്കാരി സുസ്മിത, കണ്ടക്ടർ സന്തോഷ് ഇവരാണ് മറ്റു രണ്ടു സാക്ഷികൾ.



