അയൽവാസിയോടുള്ള പകതീർക്കാൻ വീടുകൾക്ക് മുന്നിൽ പോപ്പുലർ ഫ്രണ്ട് അനുകൂല പോസ്റ്ററുകൾ പതിച്ച കേസിൽ മുംബൈയിൽ 68 വയസുകാരൻ പിടിയിൽ. ന്യൂ പൻവേലിലെ നിൽ അംഗൺ കോ ഓപറേറ്റീവ് ഹൗസിങ് കോളനിയിലെ വീടുകൾക്കും കെട്ടിടങ്ങൾക്കും മുന്നിലാണ് 68 വയസുകാരനായ ഏക്‌നാഥ് കാവ്‌ഡെ പിഎഫ്‌ഐ സിന്ദാബാദ് എന്നെഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചത്. 2023 ജൂൺ 23നാണ് ഫ്ലാറ്റുകളുടെ വാതിലുകൾക്കടുത്ത് പിഎഫ്‌ഐ അനുകൂല പോസ്റ്ററുകളും ചില പടക്കങ്ങളും പതിപ്പിച്ചതായി കണ്ടത്. മുസ്ലീം വിഭാഗത്തിൽപ്പെട്ട അയൽവാസിയോട് പകതീർക്കാനാണ് വീടുകളിൽ ഇയാൾ പോസ്റ്റർ പതിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞതായി മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു.
. ഫ്ലാറ്റുടമകളുമായി തർക്കമുണ്ടായതിനെ തുടർന്ന് ഹൗസിങ് സൊസൈറ്റി സെക്രട്ടറി ഏക്‌നാഥ് കാവ്‌ഡെ എന്നയാളാണ് പോസ്റ്ററുകൾ പതിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തുകയായിരുന്നു. ഫ്ലാറ്റ് ഉടമ ഒരു മുസ്ലീമിന് വീട് വാടകയ്ക്ക് കൊടുത്തിരുന്നു. ഇതിന്റെ പക തീർക്കാനായി അവരെ കേസിൽപ്പെടുത്താനാണ് ഇയാൾ പോസ്റ്ററുകൾ പതിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഫഌറ്റിൽ താമസിക്കുന്നവരിൽ ഭൂരിഭാഗം പേരും ഹിന്ദു വിഭാഗത്തിൽപ്പെട്ടവരാണ്.
ഖണ്ഡേശ്വർ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ ചന്ദ്രകാന്ത് ലാൻഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കണ്ടെത്തിയത്. ഐപിസി 153 പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്



