ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള അണികൾ സമാധാനം നിലനിർത്തണമെന്ന് അഭ്യർഥിച്ച് വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഭീം ആർമി പാർട്ടി മേധാവി ചന്ദ്രശേഖർ ആസാദ്.
“പെട്ടന്നൊരു ആക്രമണം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. സമാധാനം നിലനിർത്തണമെന്ന് സുഹൃത്തുക്കളോടും പ്രവർത്തകരോടും അഭ്യർഥിക്കുകയാണ്. നിയമപരമായി നമ്മൾ പോരാട്ടം തുടരും. കോടിക്കണക്കിനു ആളുകളുടെ പ്രാർഥനയും സ്നേഹവും എനിക്കുണ്ട്. ഞാന്‍ സുഖമായിരിക്കുന്നു”, ആസാദ് പറഞ്ഞു.
അപകടനില തരണം ചെയ്ത ചന്ദ്രശേഖർ ആസാദ് സുഖം പ്രാപിക്കുകയാണ്. പരിശോധനകൾ പൂർത്തിയാക്കിയാൽ ഇന്നു തന്നെ ഡിസ്ചാർജ് ചെയ്യാന്‍ സാധിക്കുന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വെടിവയ്പ്പിന് പിന്നിലുള്ള പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്നും സഹന്‍പൂർ എസ്‌പി മംഗ്ലിക് വ്യക്തമാക്കി. ബുധനാഴ്ച രാത്രിയോടെയായിരുന്നു ചന്ദ്രശേഖർ ആസാദിനു നേരെ വധശ്രമമുണ്ടാവുന്നത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

