ചെന്നൈ: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മൃതദേഹം ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് യുവതിയുടെ ബന്ധുക്കൾ. തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ നാഗേശ്വരിയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. യുവതിയുടെ മരണത്തെ തുടർന്ന് ഭർത്താവ് അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട്ട ജില്ലയിലെ മേട്ടുകുളം സ്വദേശിയായ അരവിന്ദൻ 2022 സെപ്റ്റംബറിലാണ് സമീപ ഗ്രാമത്തിലുള്ള നാഗേശ്വരിയെ (22) വിവാഹം ചെയ്തത്. 15 പവൻ സ്വർണം സ്ത്രീധനം വാങ്ങി. വൈകാതെ യുവതി ഗർഭിണിയായി.
എന്നാൽ സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് യുവതിയുമായി ഇയാൾ വഴക്ക് പതിവായിരുന്നു. അരവിന്ദന്റെ അമ്മ വിജയയും പിതാവ് തങ്കമണിയും യുവതിയോട് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വഴക്കിട്ടു. ഇവർക്കൊപ്പം താമസിക്കുന്ന സെൽവരാജ് എന്ന ബന്ധുവും മാനസികമായി പീഡിപ്പിച്ചു.
പലതവണ യുവതി സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ ഭർത്താവെത്തി മാപ്പ് പറഞ്ഞു വീണ്ടും കൂട്ടിക്കൊണ്ടു പോവുന്നതായിരുന്നു പതിവ്. അങ്ങനെയിരിക്കെയാണ് യുവതി വിഷം കഴിച്ചതായി നാഗേശ്വരിയുടെ മാതാപിതാക്കളെ അരവിന്ദൻ അറിയിച്ചത്. കിരാനൂർ ആശുപത്രിയിൽ എത്തിച്ച നാഗേശ്വരി പിന്നീട് മരണപ്പെട്ടു. പോസ്റ്റ് മോർട്ടത്തിനായി പുതുക്കോട്ട മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം ഏറ്റുവാങ്ങാൻ ഭർത്താവിന്റെ വീട്ടുകാർ തയാറായില്ല.
ഇതോടെ യുവതിയുടെ വീട്ടുകാർ പെൺകുട്ടിയെയും വയറ്റിൽനിന്നു പുറത്തെടുത്ത ഏഴുമാസം വളർച്ചയെത്തിയ നവജാത ശിശുവിന്റെയും മൃതദേഹങ്ങളുമായി പ്രതിഷേധിച്ചു. ഭർത്താവിന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങൾ കുഴിച്ചിടാൻ ആദ്യം ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പിന്നീട് നൂറോളം വരുന്ന നാട്ടുകാരും ബന്ധുക്കളും ചേർന്ന് ബലമായി അരവിന്ദന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങൾ കുഴിച്ചിടുകയായിരുന്നു. ബന്ധുക്കൾ അണ്ണവാസൻ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഭർത്താവ് അരവിന്ദ്, മാതാവ് വിജയ, പിതാവ് തങ്കമണി, ഇവരുടെ ബന്ധു സെൽവരാജ് എന്നിവരെ അറസ്റ്റ് ചെയ്തു.

