റഷ്യൻ യുവതിയെ മർദ്ദിച്ച ആഖിൽ ലഹരിമരുന്നിന് അടിമയെന്ന് മാതാപിതാക്കൾ; ഇരുവരും നാട്ടിലെത്തിയത് വിവാഹിതരാകാൻ

കോഴിക്കോട്: ലഹരിമരുന്നിന് അടിമയായത് കൊണ്ടാണ് മകൻ റഷ്യൻ‌ യുവതിയെ മർദ്ദിച്ചതെന്ന് ആഖിലിന്റെ മാതാപിതാക്കൾ. ഇരുവരും വിവാഹിതരാകാനാണ് ഖത്തറിൽ നിന്നും നാട്ടിലെത്തിയത്. തർക്കമുണ്ടായ ദിവസവും ആഖിൽ ലഹരിമരുന്ന് ഉപയോ​ഗിച്ചിരുന്നു. മർദ്ദനം സഹിക്കാതെയാണ് ടെറസ് വഴി താഴേക്ക് ചാടിയത്. യുവതി പിന്നീട് പൊലീസ് സ്റ്റേഷനിലേക്കാണ് പോയതെന്നും മാതാപിതാക്കൾ പറയുന്നു. യുവതിയുടെ പാസ്പോർട്ട് മകൻ നശിപ്പിച്ചിട്ടില്ലെന്നും മാതാപിതാക്കൾ വിശദീകരിച്ചു. 

ആശുപത്രിയിൽ തുടരുന്ന യുവതിയെ റഷ്യയിലേക്ക് തിരികെയെത്തിക്കാൻ താത്കാലിക പാസ്പോർട്ടിനായി നടപടി തുടങ്ങി. റിമാൻഡിലായ ആഗിലിനെതിരെ ബലാത്സംഗം ഉൾപെടെ ഗുരുതരമായ വകുപ്പുകളുണ്ട്. പരിക്കേറ്റ റഷ്യൻ യുവതി പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്  മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴി നൽകിയ ശേഷം തിരികെ മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. ഇനി ഇവരെ റഷ്യയിലേക്ക് മടക്കിയെത്തിക്കാനുള്ള നടപടികളാണ് റഷ്യൻ കോൺസുലേറ്റ് സ്വീകരിക്കുന്നത്.

ലഹരിക്ക് അടിമയായ ആഖിൽ റഷ്യൻ യുവതിയുമായി കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത് ഫെബ്രുവരി 19 നായിരുന്നു. പിന്നീട് പലതവണ യുവതിയെ ആഖിൽ മർദ്ദിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ സമ്മതിച്ചതായി പൊലീസ് പറയുന്നു.  യുവതി വീടിന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടുന്നതിന് തലേ ദിവസവും ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. 

പേരാമ്പ്രയിലേക്കുള്ള കാർ യാത്രക്കിടെ മുളിയിങ്ങലിൽ വെച്ച് വാഹനത്തിൽ നിന്നും യുവതി പുറത്തേക്ക് ചാടി. നാട്ടുകാർ അറിയിച്ചതോടെ വനിത പൊലീസ് ഉദ്യോഗസ്ഥയെത്തി ഇവരെ സ്റ്റേഷനിലേക്ക് ഇവരുടെ കാറിൽ തന്നെ കൊണ്ടുപോയി. വഴിയിൽ വെച്ച് ആഖിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട് സ്വന്തം വീട്ടിലേക്ക് വണ്ടിയോടിച്ച് പോയിട്ടും പൊലീസ്  ഇടപെട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്.  എന്നാൽ സമയ ബന്ധിതമായി ഇടപെടുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് കൂരാച്ചുണ്ട് പൊലീസിന്റെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →