വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആര്‍ടിഒ, പൊലിസ് എന്നിവർക്ക് നിർദ്ദേശം നൽകി മൂവാറ്റുപുഴ താലുക്ക് വികസന സമിതി യോഗം. ഞായറാഴ്ചകളില്‍ സര്‍വ്വീസ് മുടക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആര്‍ടിഒ യ്ക്ക് നിർദ്ദേശം നല്കി.കെഎസ്ആര്‍ടിസി- സ്വകാര്യ ബസ് സ്റ്റാൻഡുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്നുകളുടെ വില്‍പ്പന വ്യാപകമായെന്ന പരാതിയുടെ അടിസ്ഥാനത്തിൽ രാത്രികാലങ്ങളിലടക്കം പട്രോളിംഗ് ശക്തമാക്കാന്‍ പൊലിസിനും എക്സൈസിനും നിർദ്ദേശം നൽകി. ഭാരവണ്ടി വാഹനങ്ങളുടെ നഗരയാത്രകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തും. വൈകുന്നേരം നാലിന് ശേഷമായി ഭാരവണ്ടികളുടെ നഗര പ്രവേശനം ക്രമീകരിക്കണം. ഇതിനായി ആവശ്യമായ നടപടികൾ ആര്‍ടിഒ സ്വീകരിക്കണം. നഗരത്തില്‍ ആവശ്യമായ ഇടങ്ങളില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. ആവോലി പഞ്ചായത്തിലെ പി.എം റോഡിന് വീതികൂട്ടുവാനുള്ള നടപടികള്‍ തുടങ്ങും. എംവിഐപി കനാലുകളുടെ കാടുകള്‍ വെട്ടിതെളിച്ച് ജലമൊഴുക്ക് സുഗമമാക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. മുറിക്കല്ലിലെ റോഡ് പുറമ്പോക്കുകള്‍ അളന്നു തിട്ടപ്പെടുത്താനും സര്‍വ്വേയറോട് നിര്‍ദേശിച്ചു. മൂവാറ്റുപുഴ താലൂക്കിൽ ചേർന്ന യോഗത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആര് ഡി ഒ പി.എന്‍. അനി, തഹസീല്‍ദാര്‍ (എല്‍ ആർ) അസ്മാ ബീവി, താലൂക്ക് വികസന സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വിദ്യാർത്ഥികളെ കയറ്റാത്ത ബസുകൾക്കെതിരെ കർശന നടപടി മൂവാറ്റുപുഴ താലൂക്ക് വികസന സമിതി യോഗം ചേർന്നു
