മുംബൈ: ഇന്ത്യയുടെ ഈ വര്‍ഷത്തെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായ
ചെല്ലോ ഷോ എന്ന ചിത്രത്തിലെ ആറ് പ്രധാന ബാലതാരങ്ങളില്‍ ഒരാളായ രാഹുല്‍ കോലി (15) അന്തരിച്ചു.അർബുധ ബാധിതനായിരുന്ന രാഹുലിന് ഞായറാഴ്ച തുടര്‍ച്ചയായി പനിയുണ്ടായിരുന്നെന്നും മൂന്ന് തവണ രക്തം ഛര്‍ദിച്ചതായും പിതാവ് രാമു കോലി പറഞ്ഞു.രാമു കോലിയുടെ മൂത്ത മകനാണ് രാഹുല്‍.
അവസാന സിനിമാ പ്രദര്‍ശനം എന്നാണ് ചെല്ലോ ഷോ എന്ന വാക്കിന്റെ അര്‍ത്ഥം. തന്റെ സനിമയുടെ പേര് അറംപറ്റിയെന്ന് സംവിധായകന് പാന്‍ നളിന്‍. തന്റെ തന്നെ കുട്ടിക്കാലത്തെ ഓര്‍മകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും താനെങ്ങനെ സിനിമയില്‍ ആകൃഷ്ടനായെന്നുമാണ് നളിന്‍ ഈ ചിത്രത്തിലൂടെ പറയുന്നത്. ഒമ്പത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലന് സിനിമാ പ്രൊജക്ടര്‍ ടെക്നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകള്‍ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് ‘ചെല്ലോ ഷോ’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരത്തിനാണ് ചെല്ലോ ഷോ മത്സരിക്കുന്നത്. ഭവിന് റബാരിയാണ് സമയ് എന്ന ബാലനായെത്തുന്നത്. പ്രൊജക്ടര്‍ ടെക്നീഷ്യന് ഫസലാകുന്നത് ഭാവേഷ് ശ്രീമലിയാണ്. റിച്ച മീന, ദീപന് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. ഈ മാസം പതിനാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

