കൊല്ലം: കൊല്ലത്ത് ടോൾബൂത്ത് ജീവനക്കാരനെ മർദിച്ച് കാറിൽ വലിച്ചിഴച്ച ശേഷം റോഡിൽ തള്ളിയിട്ടു. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലെ ജീവനക്കാരൻ അരുണിനെയാണ് ക്രൂരമായി ആക്രമിച്ചത്. 2022 ഓഗസ്റ്റ് 11 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം.
കരുനാഗപ്പള്ളി ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലെ യാത്രക്കാരാണ് ടോൾ ബൂത്ത് ജീവനക്കാരനെ ആക്രമിച്ചത്. പണം നൽകാതെ ടോൾബൂത്തിലെ എമർജൻസി ഗേറ്റിലൂടെ കടന്നുപോകാനായിരുന്നു ഇവരുടെ ശ്രമം. ഇത് ചോദ്യംചെയ്തതോടെ അരുണിനെ കഴുത്തിന് കുത്തിപ്പിടിക്കുകയും പിന്നീട് ഇതേരീതിയിൽ അല്പദൂരം കാറിന്റെ ഡോറിൽ കുത്തിപ്പിടിച്ച് നിർത്തി വലിച്ചിഴക്കുകയുമായിരുന്നു. ഏതാനും മീറ്ററുകൾ പിന്നിട്ടതോടെ യുവാവിനെ കാർ ഡ്രൈവർ റോഡിലേക്ക് തളളിയിട്ട് കടന്നുകളയുകയും ചെയ്തു. സംഭവത്തിൽ അരുണിന്റെ കാലുകളിലും മറ്റും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ണ്ടുപേരാണ് കാറിലുണ്ടായിരുന്നതെന്ന് ആക്രമണത്തിനിരയായ അരുണും പ്രതികരിച്ചു. എമർജൻസി ലൈനിലൂടെ കാർ വരുന്നത് കണ്ടാണ് നിർത്തിയത്. തുടർന്ന് അവരോട് പ്രദേശവാസികൾക്ക് നൽകുന്ന പാസുണ്ടോ എന്ന് ചോദിച്ചു. പാസില്ലെന്ന് കൂടി മറുപടി പറഞ്ഞതോടെ വാഹനം മറ്റുലൈനിലൂടെ കടന്നുപോകാൻ ആവശ്യപ്പെട്ടു. ഇതോടെ അങ്ങനെ പോകാൻ സൗകര്യമില്ലെന്ന് പറഞ്ഞ് കാറിലെ ഡ്രൈവർ ഷർട്ടിന്റെ കോളറിൽ പിടിച്ച് ആക്രമിക്കുകയായിരുന്നു. ഈ സമയം കാറിലുണ്ടായിരുന്ന രണ്ടാമത്തെയാൾ ഇവനെ നമുക്ക് കൊണ്ടുപോകാം എന്നും പറഞ്ഞു. തുടർന്നാണ് കാറിൽ വലിച്ചിഴച്ചതെന്നും അരുൺ പറഞ്ഞു.

