മോസ്‌കോ: യുക്രൈനില്‍ അണവായുധം പ്രയോഗിക്കില്ലെന്നു വ്യക്തമാക്കി റഷ്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അലക്സി സെയ്റ്റ്സെവ്. റഷ്യ അണ്വായുധം പ്രയോഗിച്ചേക്കുമെന്ന ആശങ്ക പാശ്ചാത്യരാജ്യങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച വിശദീകരണം.
അതേസമയം, കിഴക്കന്‍ യുക്രൈനിലെ ഒരു ആയുധസംഭരണശാല മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. ലുഹാന്‍സ്‌ക് മേഖലയില്‍ യുക്രൈന്റെ എസ്.യു-25, മിഗ്-29 യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായും മന്ത്രാലയം വ്യക്തമാക്കി.
മരിയുപോള്‍ നഗരത്തില്‍ യുക്രൈന്‍ സൈനികര്‍ ഒളിത്താവളമാക്കിയ അസോവ്സ്റ്റാള്‍ ഉരുക്കുനിര്‍മാണശാലയ്ക്കുനേരേ തുടര്‍ച്ചയായി രണ്ടാം ദിവസവും റഷ്യ കരയാക്രമണം നടത്തിയതായി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തു.സാധാരണക്കാരും അഭയം തേടിയിട്ടുള്ള ഇവിടെ റഷ്യ ഷെല്ലാക്രമണം നടത്തുന്നതായി കഴിഞ്ഞ വ്യാഴാഴ്ച യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ ആരോപിച്ചിരുന്നു. യു.എന്‍. രക്ഷാദൗത്യത്തിന്റെ ഭാഗമായി മരിയുപോളില്‍നിന്ന് 500 പേരെ ഒഴിപ്പിച്ചതായും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.അസോവ്സ്റ്റാള്‍ ഫാക്ടറി വളപ്പില്‍നിന്ന് ആളുകളെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു. മരിയുപോളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നതിനിടെ റഷ്യന്‍ സൈനികര്‍ വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ചു. സാധാരണക്കാരെ സുരക്ഷിതതീരത്തെത്തിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന വാഹനത്തിനുനേരേ റഷ്യ നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും യുക്രൈന്‍ അധികൃതര്‍ പറഞ്ഞു.
നിലവില്‍ യുക്രൈന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അസോവ്സ്റ്റാള്‍ ഒഴിപ്പിക്കലിലാണെന്ന് ഉപപ്രധാനമന്ത്രി ഇര്യാന വെരെഷ്ചുക് വാര്‍ത്താ ഏജന്‍സിേയാടു പറഞ്ഞു. ഫാക്ടറി വളപ്പില്‍നിന്നു ജനങ്ങളെയും മരണാസന്നരായ സൈനികരെയും രക്ഷപ്പെടുത്തണമെന്നു കഴിഞ്ഞദിവസം യുക്രൈന്‍ സൈന്യത്തിന്റെ അസോവ് ബറ്റാലിയന്‍ കമാന്‍ഡര്‍ അഭ്യര്‍ഥിച്ചിരുന്നു.
അസോവ്സ്റ്റാള്‍ ആക്രമണത്തിനു യുക്രൈന്‍ പിന്നീട് തിരിച്ചടി നല്‍കുമെന്നു പ്രസിഡന്റിന്റെ വക്താവ് ആന്‍ഡ്രി യെര്‍മാക് ടെലഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി.യുക്രൈനിലെ നിലവിലെ സ്ഥിതി സംബന്ധിച്ച് ജി-7 നേതാക്കള്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കി

