കീവ്: യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. മരിയുപോളിലെ ആശുപത്രി റഷ്യൻ ആക്രമണത്തിൽ തകർന്നു. മരിയുപോളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് റഷ്യൻ ആക്രമണമുണ്ടായത്. നിരവധി പേർ മരിച്ചെന്നും കുട്ടികൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും യുക്രൈൻ അധികൃതർ പറഞ്ഞു. ആക്രമണം ഞെട്ടിക്കുന്നതാണെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു.
അതേസമയം റഷ്യ – യുക്രൈൻ മന്ത്രിതല ചർച്ച 10/03/22 വ്യാഴാഴ്ച തുർക്കിയിൽ നടക്കും. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമാണ് ചർച്ച നടത്തുക. ചർച്ചയിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റഫേൽ ഗ്രോസിയും പങ്കെടുക്കും. യുക്രൈന് 1360 കോടി ഡോളർ ധനസഹായം നൽകുന്നതിന് യു. എസ് ജനപ്രതിനിധി സഭ അംഗീകരം നൽകി.



