നമ്പർ.18 ഹോട്ടൽ പീഡനക്കേസിലെ പ്രതിയായ അഞ്ജലി ഇരകളെ ഒളിവിലിരുന്ന് വേട്ടയാടുകയാണെന്ന് പരാതി

തിരുവനന്തപുരം: ജീവന് ഭീഷണിയുണ്ടെന്നും ആത്മഹത്യയുടെ വക്കിലാണെന്നും കൊച്ചിയിലെ നമ്പർ.18 ഹോട്ടൽ പീഡനക്കേസിലെ പരാതിക്കാരി ഒരു സ്വകാര്യ ചാനലിലെ പ്രത്യേക പരിപാടിയില്‍. കേസിലെ പ്രതിയായ അഞ്ജലി ഇരകളെ ഒളിവിലിരുന്ന് നിരന്തരം വേട്ടയാടുകയാണെന്നും അവർ പറഞ്ഞു. അഞ്ജലിയുടെ മറ്റ് പല ഇടപാടുകളെ കുറിച്ച് അറിയാമെന്നും , പൊലീസ് എന്തുകൊണ്ടാണ് അഞ്ജലിയെ അറസ്റ്റ് ചെയ്യാത്തതെന്നും പരാതിക്കാരി ചേദിച്ചു.

അതേസമയം ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ പോക്സോ കേസിലെ പരാതിക്കാരിയെ അപമാനിച്ച് ഒളിവിലുള്ള പ്രതി അഞ്ജലി രംഗത്തെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് ആക്ഷേപം

പോക്സോ കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം മൂന്ന് പേർക്കെതിരെ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പരാതിക്കാരിയെ അപമാനിച്ച് പ്രതികളിൽ ഒരാളായ അഞ്ജലി തുടർച്ചയായി സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങൾ നടത്തുന്നത്. പെൺകുട്ടിയുമായി ബാറിലടക്കമെത്തിയത് അമ്മയാണെന്നും പരാതിക്കാർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് അഞ്ജലിയുടെ പുതിയ ആരോപണം.

എന്നാൽ അഞ്ജലിയുടെ ആരോപണം തള്ളിയ പരാതിക്കാരി അഞ്ജലി മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്ന് വെളിപ്പെടുത്തി. ഇക്കാര്യം പോലീസിനെ അറിയിച്ച തന്നെ അഞ്ജലിയുടെ ബന്ധു ഭീഷണിപ്പെടുത്തി. മകളെ ഇല്ലാത്ത ആരോപണങ്ങളിലേക്ക് വലിച്ചിഴച്ച് കേസ് പിൻവലിപ്പിക്കാനാണ് അഞ്ജലിയുടെ ശ്രമമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അഞ്ജലി അടക്കമുള്ളവർക്ക് പോക്സോ കേസിലടക്കം ഉള്ള പങ്കാളിത്തതിൻറെ തെളിവുണ്ടെന്നാണ് പോലീസ് റിപ്പോർട്ട്. റിപ്പോർട്ട് അന്വേഷണ സംഘം പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കൈമാറി.

കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിൻറെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി. ഭീഷണി ഭയന്നാണ് പരാതി പറയാൻ വൈകിയതെന്നും ഇവർ മൊഴി നൽകി.

റോയ് വയലാട്ടിൻറെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.

റോയ് വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ട്രാപ്പ് ഒരുക്കിയതാണെന്ന് മനസ്സിലായതോടെ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാർ മൊഴി നൽകി. കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ റോയ് വയലാട്ട് നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടെയിലാണ് പുതിയ കേസ്. റോയ് വയലാട്ട് മറ്റ് പെൺകുട്ടികളെ സമാനമായ രീതിയിൽ ഉപദ്രവിച്ചതിന് ചില തെളിവുകളുണ്ടെന്നും കൂടുതൽ പരാതികൾ വരുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →