കാസർകോട്: വ്യവസായ മന്ത്രി കെല്‍ സന്ദര്‍ശിച്ചു. ആദ്യഗഡുവായി 20 കോടിയുടെ ഉത്തരവ് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതിനുശേഷം ആദ്യമായി കെല്‍ സന്ദര്‍ശനത്തിനെത്തിയ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സ്ഥാപനത്തിന്റെ നവീകരണത്തിന് ആദ്യഗഡുവായി 20 കോടി രൂപയുടെ അനുമതി ഉത്തരവ് നല്‍കിയത് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പുതുവല്‍സര സമ്മാനമായി. നവീകരണത്തോടൊപ്പം ശമ്പള കുടിശ്ശിക അനുവദിക്കുന്നതിനുള്‍പ്പെടെയാണ് തുക അനുവദിച്ചിട്ടുളളത്. വ്യവസായ വകുപ്പ് മന്ത്രി കെല്ലില്‍ ഉദ്യോഗസ്ഥരുമായും തൊഴിലാളികളുമായും പ്രത്യേകം അവലോകനം നടത്തി. എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, മുന്‍ എം.പി. പി. കരുണാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കെല്‍ ചെയര്‍മാനും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീ,ഷ്, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കെല്‍ മാനേജിംഗ് ഡയറക്ടര്‍ കേണല്‍ ഷാജി എം. വര്‍ഗ്ഗീസ്, യൂണിറ്റ് ഹെഡ് ജോസി കുര്യാക്കോസ്, ഡി.ജി.എം. മാര്‍ക്കറ്റിംഗ് കെ. നിഷ, ഡിസൈനിംഗ് ഹെഡ് പി. രാമചന്ദ്രന്‍, സീനിയര്‍ മാനേജര്‍ എ.എം. രാജേഷ്, ട്രേഡ് യൂണിയന്‍ നേതാക്കളായ ടി.കെ. രാജന്‍, വി.പി. രത്നാകരന്‍, കെ.പി. മുഹമ്മദ് അഷ്റഫ്, കെ.ജി. സാബു, വി. പവിത്രന്‍ എന്നിവരുമായി വ്യവസായ വകുപ്പ് മന്ത്രി ചര്‍ച്ച നടത്തി. ഫാക്ടറി നവീകരണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി നടന്ന് കണ്ടു. എച്ച്.എം.ടി. യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
