ടെഹ്‌റാൻ: അഞ്ചുദിവസത്തേക്ക് ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയിലെ യുദ്ധം അയയുമെന്ന് പ്രതീക്ഷയുണ്ടായെങ്കിലും അതിനുശേഷവും കനത്ത ആക്രമണമുണ്ടായി.ഇസ്രയേലും യു.എസും ചേർന്ന് മാർച്ച് 24 ചൊവ്വാഴ്ച തങ്ങളുടെ രണ്ട് വാതകപ്ലാന്റുകളും ഒരു പൈപ്പ്‌ലൈനും ആക്രമിച്ചെന്ന് ഇറാൻ പറഞ്ഞു. ഖൊറംഷഹറിലെ പവർപ്ലാന്റും പൈപ്പ്‌ലൈനും ഇസ്ഫഹാനിലെ ഊർജനിലയവുമാണ് ആക്രമിക്കപ്പെട്ടത്. വാതകവിതരണത്തിൽ തടസ്സമുണ്ടായിട്ടില്ലെന്ന് ഇസ്ഫഹാൻ പ്രവിശ്യാഗവർണർ പറഞ്ഞു.
ഇറാന്റെ 50-ലേറെ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്രയേൽ
ഇറാനുമായുള്ള ചർച്ചയിൽ പുരോഗതിയുണ്ടെന്ന് പറഞ്ഞാണ് ട്രംപ് ഹോർമുസ് കടലിലുക്ക് തുറക്കാൻ ഇറാന് അഞ്ചുദിവസത്തെ സാവകാശവും അക്കാലയളവിൽ അവരുടെ ഊർജനിലയങ്ങൾ ആക്രമിക്കില്ലെന്ന ഉറപ്പും നൽകിയത്. ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന ഭീഷണി ഇറാനെ കാര്യമായി ബാധിക്കില്ലെന്ന് ഊർജമന്ത്രി അബ്ബാസ് അലിയാബ്ദി അവകാശപ്പെട്ടു. ഇറാന് 150 വൈദ്യുതനിലയങ്ങളുണ്ടെന്നും പറഞ്ഞു. ഐ.ആർ.ജി.സി.യുടെ ആയുധശാലയുൾപ്പെടെ ചൊവ്വാഴ്ച ഇറാന്റെ 50-ലേറെ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.
ടെൽ അവീവിലുണ്ടായ ഇറാൻ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു.
അതിനിടെ, ഇസ്രയേലിലെ ടെൽ അവീവിലുണ്ടായ ഇറാൻ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ വ്യോമപ്രതിരോധം ഭേദിച്ച് ഇറാന്റെ 100 കിലോഗ്രാംഭാരമുള്ള പോർമുനയുള്ള മിസൈലുകളിലൊന്ന് സെൻട്രൽ ടെൽ അവീവിൽ വീണു. പാർപ്പിടസമുച്ചയത്തിന് കേടുപറ്റി. കുവൈത്തിൽ ഇറാൻ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ മിസൈലിന്റെ അവശിഷ്ടം വീണ് വൈദ്യുതലൈൻ തകർന്ന് വൈദ്യുതി മുടങ്ങി. കിഴക്കൻ പ്രവിശ്യയിലെത്തിയ ഇറാന്റെ 19 ഡ്രോണുകൾ സൗദി തടുത്തു.
ബഹ്‌റൈനിൽ ആമസോൺ ക്ലൗഡ് സേവനം തടസ്സപ്പെട്ടു
ബഹ്റൈനിലുണ്ടായ ഇറാൻ ആക്രമണത്തിൽ യു.എ.ഇയ്ക്കുവേണ്ടി ജോലിചെയ്തിരുന്ന ഒരു സിവിലിയൻ കോൺട്രാക്ടർ മരിച്ചതായി യു.എ.ഇ. പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൊറോക്കൻ സ്വദേശിയാണ് മരിച്ചത്. ആക്രമണത്തെത്തുടർന്ന് ബഹ്‌റൈനിൽ ആമസോൺ ക്ലൗഡ് സേവനം തടസ്സപ്പെട്ടു. റോക്കറ്റാക്രമണത്തിൽ ഇറാഖിൽ ആറ് കുർദിഷ് സേനാംഗങ്ങൾ മരിച്ചു. പടിഞ്ഞാറൻ ഇറാഖിലുണ്ടായ ആക്രമണത്തിൽ ഇറാഖ് സൈന്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിലെ(പി.എം.എഫ്.) 15 പേർ കൊല്ലപ്പെട്ടു



