തിരുവനന്തപുരം: ഹീമോഫീലിയ രോഗികൾക്കുള്ള മരുന്ന് വിതരണത്തിൽ വീഴ്ച വന്നിട്ടില്ല: ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഹീമോഫീലിയ രോഗികളെ ദുരിതത്തിലാക്കി കാസർഗോഡ് ജനറൽ ആശുപത്രിക്ക് സമീപമുള്ള കാരുണ്യ ഫാർമസി ഈ മാസം 17 വരെ അടച്ചു എന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രണ്ട് ജീവനക്കാർ കോവിഡ് ബാധിതരായതിനാലാണ് സ്ഥാപനം അടച്ചത്. എന്നാൽ അടയ്ക്കുന്നതിനു മുമ്പ് ഹീമോഫീലിയ രോഗികൾക്ക് മരുന്ന് ലഭ്യമാക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ഉറപ്പാക്കിയിരുന്നു. കൂടാതെ ഈ വിവരം ഹീമോഫീലിയ സൊസൈറ്റി ഭാരവാഹികളെ അറിയിക്കുകയും, മരുന്നുകൾ ആവശ്യമുള്ളവർ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയിൽ നിന്ന് വാങ്ങുവാൻ വേണ്ട നിർദ്ദേശം വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി രോഗികൾക്ക് നൽകുവാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഹീമോഫീലിയ രോഗികൾക്കുള്ള ഫാക്ടർ മരുന്ന് നിലവിൽ കാഞ്ഞങ്ങാട് ആവശ്യത്തിലേറെ സ്റ്റോക്കുണ്ട്. കാരുണ്യ ഫാർമസി ഈ മാസം പതിനാലിന് വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ വാസ്തവവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ ആശങ്കാകുലരാക്കരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →