ഹൈലൈറ്റുകൾ
- ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും.
- ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നാലാം തവണ അധികാരം ലക്ഷ്യമിടുമ്പോൾ ബിജെപിയും ശക്തമായി മത്സരിക്കുന്നു; എക്സിറ്റ് പോളുകൾ ബിജെപിക്ക് അനുകൂലമാണ്.
- തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം അധികാരം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുമ്പോൾ എഐഎഡിഎംകെ നേതൃത്വത്തിലുള്ള എൻഡിഎയും ശക്തമായ മത്സരത്തിലാണ്.
- അസമിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും കോൺഗ്രസ് സഖ്യവും തമ്മിലാണ് പ്രധാന മത്സരം; എക്സിറ്റ് പോളുകൾ ബിജെപിക്ക് ഹാട്രിക് വിജയം പ്രവചിക്കുന്നു.
- പുതുച്ചേരിയിൽ എൻആർ കോൺഗ്രസ്-ബിജെപി സഖ്യം അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ
കോൽക്കത്ത: ബംഗാൾ, തമിഴ്നാട്, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ബംഗാളിൽ തുടർച്ചയായി നാലാം തവണ ഭരണം തൃണമൂൽ കോൺഗ്രസ് ലക്ഷ്യമിടുമ്പോൾ ബംഗാൾ പിടിക്കുമെന്നു ബിജെപി ഉറപ്പിച്ചു പറയുന്നു. ഭൂരിഭാഗം എക്സിറ്റ് പോൾ പ്രവചനങ്ങളും ബിജെപിക്ക് അനുകൂലമാണ്. എന്നാൽ, എക്സിറ്റ് പോൾ തൃണമൂൽ തള്ളുകയാണ്.
ബംഗാളിൽ 293 സീറ്റുകളിലാണു ഫലം പ്രഖ്യാപിക്കുക.
294 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 148 പേരുടെ പിന്തുണയാണ്. കോൺഗ്രസും ഇടതുപാർട്ടികളും രംഗത്തുണ്ടെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെന്നാണു സൂചന. ഇത്തവണ ബംഗാളിൽ 92.47 ശതമാനം റിക്കാർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 2021ൽ തൃണമൂൽ കോൺഗ്രസിന് 213 സീറ്റാണ് ലഭിച്ചത്; ബിജെപിക്ക് 77ഉം. ബംഗാളിൽ 293 സീറ്റുകളിലാണു ഫലം പ്രഖ്യാപിക്കുക. ഫാൾട മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
തമിഴ്നാട്ടിൽ അധികാരം നിലനിർത്തുമെന്ന ഉറച്ച പ്രതീക്ഷയിൽ ഡിഎംകെ സഖ്യം.
തമിഴ്നാട്ടിൽ 62 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ നടക്കുക. 234 അംഗ നിയമസഭയിലേക്ക് ഒറ്റ ഘട്ടമായിട്ടാണു തെരഞ്ഞെടുപ്പ് നടന്നത്. അധികാരം നിലനിർത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ സഖ്യം. പ്രധാന പ്രതിപക്ഷമായ അണ്ണാ ഡിഎംകെ നേതൃത്വം നല്കുന്ന എൻഡിഎയും പ്രതീക്ഷയിലാണ്. ഒരു ഏജൻസി എൻഡിഎ വിജയിക്കുമെന്നു പ്രവചിച്ചു. നടൻ വിജയ് നേതൃത്വം നല്കുന്ന ടിവികെയുടെ പ്രകടനമാണ് ഏവരും ഉറ്റുനോക്കുന്നത്. ടിവികെ മികച്ച നേട്ടം കൈവരിക്കുമെന്ന് ചില ഏജൻസികൾ പ്രവചിക്കുന്നു. തമിഴ്നാട്ടിൽ 85.10 ശതമാനം പോളിംഗാണു രേഖപ്പെടുത്തിയത്. പുരുഷന്മാരേക്കാൾ 17.25 ലക്ഷം സ്ത്രീകൾ അധികമായി വോട്ട് ചെയ്തു.
ബിജെപി ഹാട്രിക് വിജയം നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.
ആസാമിൽ 126 മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പ് നടന്നത്. ബിജെപി നേതൃത്വം നല്കുന്ന എൻഡിഎയും കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടന്നത്. ബിജെപി ഹാട്രിക് വിജയം നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ഒരു ഏജൻസി പോലും കോൺഗ്രസിനു സാധ്യത പറയുന്നില്ല. ബിജെപി സഖ്യത്തിന് 80നു മുകളിൽ സീറ്റാണു പ്രവചനം. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 64 പേരുടെ പിന്തുണയാണ്.
പുതുച്ചേരിയിൽ എൻആർ കോൺഗ്രസ്-ബിജെപി സഖ്യം അധികാരം നിലനിർത്തുമോ?
പുതുച്ചേരിയിൽ 30 മണ്ഡലങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 16 പേരുടെ പിന്തുണയാണ്. മുഖ്യമന്ത്രി എൻ. രംഗസ്വാമി നയിക്കുന്ന എൻആർ കോൺഗ്രസ്-ബിജെപി സഖ്യവും കോൺഗ്രസ്-ഡിഎംകെ സഖ്യവും തമ്മിലാണ് പോരാട്ടം. എൻആർ കോൺഗ്രസ്-ബിജെപി സഖ്യം അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.
.


