കൊച്ചി: . വിവാഹബന്ധം നിലനിൽക്കെ കാമുകനിൽ പിറന്ന കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാൻ അനുവദിക്കണമെന്ന ആവശ്യം അനുവദിച്ച് ഹൈക്കോടതി. അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെതാണ് നിരീക്ഷണം. തൃശ്ശൂർ സ്വദേശിയായ യുവതിയും രണ്ടാം ഭർത്താവുമായിരുന്നു ഹർജിക്കാർ.
ഉഭയസമ്മതപ്രകാരം ഇരുവരും വിവാഹമോചിതരായി
ആദ്യ വിവാഹബന്ധം നിലനിൽക്കെ 2017-ൽ പിറന്ന പെൺകുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ ആദ്യ ഭർത്താവിന്റെ പേരായിരുന്നു പിതാവിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത്. ആറുവർഷത്തോളം കുട്ടിയുടെ പിതാവ് താനാണെന്നാണ് ആദ്യഭർത്താവ് കരുതിയത്. വൈവാഹികജീവിതത്തിലെ അസ്വാരസ്യത്തെത്തുടർന്ന് 2023-ൽ ഉഭയസമ്മതപ്രകാരം ഇരുവരും വിവാഹമോചിതരായി. തുടർന്ന് യുവതി കാമുകനെ വിവാഹം കഴിച്ചു.
ആദ്യഭർത്താവിനെയും കക്ഷിയാക്കാൻ കോടതി നിർദേശം
പിന്നീട് ആദ്യഭർത്താവിനെ അറിയിക്കാതെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലെ പേരുവെട്ടി രണ്ടാം ഭർത്താവിന്റെ പേര് ചേർക്കണമെന്ന ആവശ്യവുമായാണ് ഹർജി നൽകിയത്. ആദ്യഭർത്താവിനെയും കക്ഷിയാക്കാൻ കോടതി നിർദേശിച്ചു. ആറുവർഷത്തോളം തന്റെ കുട്ടിയാണെന്നു കരുതിയ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽനിന്ന് പേരുമാറ്റാൻ എതിർപ്പില്ലെന്ന് ആദ്യഭർത്താവും അറിയിച്ചു. മാന്യമായ ഈ സമീപനവും കുട്ടിയുടെ ഭാവിയും കരുതിയാണ് പേരിൽ മാറ്റംവരുത്താൻ അനുമതിനൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
ഹർജിയിൽ പറയുന്നതുപോലുള്ള സാഹചര്യം പുരുഷന്റെ പൗരുഷത്വത്തെയും അന്തസ്സിനെയും പരിഹസിക്കുന്നതാണെന്നും’ കോടതി
‘ദാമ്പത്യവിശ്വാസ്യതയ്ക്ക് വലിയ സാമൂഹികമൂല്യമുണ്ടെന്നും, ഹർജിയിൽ പറയുന്നതുപോലുള്ള സാഹചര്യം പുരുഷന്റെ പൗരുഷത്വത്തെയും അന്തസ്സിനെയും പരിഹസിക്കുന്നതാണെന്നും’ കോടതി പറഞ്ഞു.ജനനസർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരുമാറ്റാൻ ഡി.എൻ.എ. പരിശോധന അടക്കമുള്ള നടപടികൾ ആവശ്യമാണ്. അതല്ലെങ്കിൽ കോടതിയുടെ ഉത്തരവ് വേണം



