നെടുമ്പാശേരി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ സംസ്കാരച്ചടങ്ങ് നടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ സിയാലിന്‍റെ താജ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും. നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
മുൻ പ്രധാനമന്ത്രിയോടുള്ള അനാദരവ്
പത്തു വർഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിയോടുള്ള അനാദരവാണു കാണിച്ചതെന്നും സംസ്കാരച്ചടങ്ങ് നടക്കുമ്പോഴാണ് മുഖ്യമന്ത്രി സിയാലിന്‍റെ പരിപാടിയില്‍ പങ്കെടുത്തതെന്നും വി.ഡി. സതീശൻ പറഞ്ഞു. ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കേയാണ് മുഖ്യമന്ത്രിയെപ്പോലെ ഒരാള്‍ ഔദ്യോഗിക പരിപാടി ഉദ്ഘാടനം ചെയ്തത്. പരിപാടി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്നലത്തെ പൊതുചടങ്ങുകള്‍ മുഖ്യമന്ത്രി ഒഴിവാക്കേണ്ടതായിരുന്നു.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനാദരവ് ഉണ്ടായതില്‍ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.മൻമോഹൻ സിംഗ് വെറുമൊരു വ്യക്തിയല്ലെന്നും കേരളത്തില്‍ ഇന്നലത്തെ പൊതുചടങ്ങുകള്‍ മുഖ്യമന്ത്രി ഒഴിവാക്കേണ്ടതായിരുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാവരാലും ആദരിക്കപ്പെടുന്നയാളാണ് മൻമോഹൻ സിംഗെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു


