തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനങ്ങള്‍ കൂട്ടിയിടച്ചതില്‍ കേസെടുക്കില്ലെന്ന നിലപാടില്‍ പൊലീസ്. സംഭവം വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലായതിനാല്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയോടും വെഞ്ഞാറമൂട് എസ്.എച്ച്.ഒയോടും ജില്ലാ പൊലീസ് മേധാവി വിശദീകരണം തേടി. ഒക്ടോബർ 28 ന് വൈകിട്ട് 6.30 ഓടെ വാമനപുരത്തുവെച്ചായിരുന്നു അപകടം.
ഇരട്ട മഞ്ഞവര റോഡ് നിയമത്തിലെ ഏറ്റവും കർശനമായ മുന്നറിയിപ്പ്
നാല് വശത്തേകും വാഹനങ്ങള്‍ പോകുന്ന വാമനപുരം പാർക്ക് ജംഗ്ഷനില്‍ എപ്പോഴും വൻ തിരക്കാണ്. ഇതിനാല്‍ ഇരട്ട മഞ്ഞവരയാണ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിക്കുന്ന സി.സി ടിവി ദൃശ്യങ്ങളില്‍ ഇരട്ട മഞ്ഞവര ഓവർടേക്ക് ചെയ്യുന്നത് വ്യക്തമാണ്. തുടർച്ചയായ ഇരട്ട മഞ്ഞവര റോഡ് നിയമത്തിലെ ഏറ്റവും കർശനമായ മുന്നറിയിപ്പാണ്. ഒരുകാരണവശാലും ഓവർടേക്ക് പാടില്ലാത്ത ഭാഗം. അപകടസാദ്ധ്യത കൂടുതലുള്ള രണ്ടുവരി റോഡുകളിലാണ് ഈ വര കാണപ്പെടുന്നത്.
ട്രാഫിക്കിലെ പാളിച്ചയോ?
പ്രധാനമന്ത്രി, രാഷ്ട്രപതി എന്നീ വി.വി.ഐ.പികള്‍ക്ക് മാത്രം വാഹനം നിറുത്തിയിട്ട് ഗതാഗതം നിയന്ത്രിക്കാം. എന്നാല്‍ മറ്റ് വി.ഐ.പികള്‍ക്ക് റോഡ് നിയമങ്ങള്‍ ബാധകമാണെന്നാണ് ചട്ടം. നിയമം ലംഘിച്ചാല്‍ കേസെടുക്കാം. മുഖ്യമന്ത്രിയുടെ യാത്രയിലെ ട്രാഫിക്ക് സുരക്ഷാ പാളിച്ചയെന്നാണ് ആക്ഷേപം. ഇവിടെ ഒരു പൊലീസുകാരനെ മാത്രമേ നിയോഗിച്ചിരുന്നുള്ളൂ. മുഖ്യമന്ത്രി വരുന്ന സമയത്ത് അതില്‍ ശ്രദ്ധ പതിപ്പിച്ചതിനാല്‍ യാത്രക്കാരി തിരഞ്ഞുപോയത് ക്രമീകരിക്കാൻ സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.
നാല് വണ്ടികള്‍ക്ക് കൂടുതല്‍ കേടുപാടുകള്‍
കൂുട്ടിയിടിച്ചതിൽ നാല് വണ്ടികള്‍ക്ക് കൂടുതല്‍ കേടുപറ്റി. മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനമായ കറുത്ത ഇന്നോവ,കാഞ്ഞിരംകുളം, വട്ടപ്പാറ പൊലീസ് സ്റ്റേഷനുകളിലെ ബൊലേറോ മോഡല്‍ ജീപ്പ്,108 ആംബുലൻസ് എന്നിവയ്ക്കാണ് കൂടുതല്‍ കേടുപാട് പറ്റിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിനും ചെറിയ കേടുപാടുണ്ട്



