ജിദ്ദ | സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയിൽ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ കണ്‍സള്‍ട്ടേറ്റീവ് ഉച്ചകോടി ജിദ്ദയിൽ നടക്കും. പശ്ചിമേഷ്യന്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍, ഊര്‍ജ സുരക്ഷ, സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍, ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി തുടങ്ങിയവയുടെ സാഹചര്യത്തിലാണ് ഉച്ചകോടി. ഉച്ചകോടിയെ വന്‍ പ്രാധാന്യത്തോടെയാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഊര്‍ജ വിതരണത്തിനും അന്താരാഷ്ട്ര വ്യാപാരത്തിനുമുള്ളസുപ്രധാന ആഗോള ഇടനാഴിയായ ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ് ഉച്ചകോടിയിലെ പ്രധാന വിഷയം. .
ഖത്വര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അല്‍-ഖാലിദ് അല്‍-സബാഹ്, യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട് .
പാകിസ്ഥാന്‍ നയിക്കുന്ന മധ്യസ്ഥ ശ്രമങ്ങള്‍ ഉള്‍പ്പെടെയുളള നയതന്ത്ര വിഷയങ്ങൾ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. .
ഊര്‍ജത്തിന്റെയും ചരക്കുകളുടെയും കടത്ത് നിലനിര്‍ത്തുക, സാമ്പത്തിക തടസ്സങ്ങള്‍ പരിമിതപ്പെടുത്തുന്ന വിഷയങ്ങള്‍, ഷിപ്പിംഗ് റൂട്ടുകളിലും ആഗോള വിപണികളിലും ഉണ്ടാകാവുന്ന ആഘാതം, സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുക, സംഭാഷണത്തിനുള്ള വഴികള്‍ വീണ്ടും തുറക്കുക തുടങ്ങിയവയും അമേരിക്കക്കും ഇറാനും ഇടയില്‍ പാകിസ്ഥാന്‍ നയിക്കുന്ന മധ്യസ്ഥ ശ്രമങ്ങള്‍ ഉള്‍പ്പെടെ നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. .



