പ്രയാഗ്‌രാജ്: ദീർഘകാലമായി നിലനില്‍ക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗത്തിന് തുല്യമാകില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു .സ്ത്രീയുമായി ദീർഘകാലമായി നിലനില്‍ക്കുന്ന സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ഐപിസി 375-ാം വകുപ്പില്‍ നിർവചിക്കുന്ന അർഥത്തില്‍ ബലാത്സംഗമായി കാണാനാകില്ലെന്നു കോടതി പറഞ്ഞു .
വാഗ്ദാനം ലംഘിച്ച് മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം നടത്തിയെന്ന പരാതി .
തന്റെ ഭർത്താവിന്റെ മരണശേഷം വിവാഹ വാഗ്‌ദാനം നല്‍കി ശ്രേയ് ഗുപ്ത താനുമായി ശാരീരിക ബന്ധം സ്ഥാപിച്ചതായി ആരോപിച്ച് ഒരു യുവതി പരാതി നല്‍കുകയായിരുന്നു. തന്നെ വിവാഹം കഴിക്കാമെന്ന് ഗുപ്ത പലതവണ വാക്ക് നല്‍കിയിരുന്നെങ്കിലും പിന്നീട് വാഗ്ദാനം ലംഘിച്ച് മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം നടത്തിയെന്നും അവർ പരാതിപ്പെട്ടു. തങ്ങള്‍ അടുത്തിടപഴകുന്ന ഒരു വീഡിയോ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഗുപ്ത 50 ലക്ഷം രൂപ ആവശ്യപ്പെട്ടതായും അവർ ആരോപിച്ചു.
.കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ഐപിസി സെക്ഷൻ 376 (ബലാത്സംഗം), സെക്ഷൻ 386 (കൊള്ളയടിക്കല്‍) എന്നിവ പ്രകാരം ഹരജിക്കാരനെതിരേ രജിസ്റ്റർ ചെയ്ത എഫ് ഐ ആറും കുറ്റപത്രവുമാണ് വിചാരണക്കോടതി പരിഗണിച്ചത്. എന്നാല്‍ ഈ കുറ്റപത്രവും മുഴുവൻ ക്രിമിനല്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിമിനല്‍ നടപടിച്ചട്ടം (സിആർപിസി) 482 പ്രകാരം പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ശ്രേയ് ഗുപ്ത എന്നയാള്‍ സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് അനീഷ് കുമാർ ഗുപ്തയാണ് ഹർജിക്കാരനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയത്.