ന്യൂഡല്‍ഹി: സീറ്റ് വിഭജന ചർച്ചകള്‍ വേഗത്തിലാക്കി ഇന്ത്യ സഖ്യം. ജമ്മു കശ്മീരില്‍ പി.ഡി.പിയുമായും നാഷണല്‍ കോണ്‍ഫറൻസുമായും കോണ്‍ഗ്രസ് നേതാക്കള്‍ ചർച്ചകള്‍ നടത്തും.
തിപ്ര മോതയടക്കം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചെറു പാർട്ടികളെ സഖ്യത്തിന്റെ ഭാഗമാക്കാനും കോണ്‍ഗ്രസ് നീക്കം ആരംഭിച്ചിട്ടുണ്ട്. പദ്യുത് ദേബ് ബർമൻ നേതൃത്വം നല്കുന്ന തിപ്രമോതയെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
കോണ്‍ഗ്രസ് നേതാക്കള്‍ തിപ്ര മോത തലവൻ പ്രദ്യുത് ദേബ് ബർമനുമായി ചർച്ചകള്‍ നടത്തി. ഇടത് പാർട്ടികളും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിക്കുന്ന ത്രിപുരയില്‍ തിപ്ര മോതയെ ഒപ്പം നിർത്തിയാല്‍ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ബി.ജെ.പിയെ പരാജയപ്പെടുത്താമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. തിപ്ര മോതയുമായുള്ള കോണ്‍ഗ്രസിന്റെ ചർച്ചകളെ പിന്തുണയ്ക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്.
അതേസമയം ബംഗാളില്‍ ഇടഞ്ഞു നില്ക്കുന്ന മമതാ ബാനർജിയെ അനുനയിപ്പിക്കാൻ കോണ്‍ഗ്രസ് ശ്രമം തുടരുകയാണ്. മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ടി.എം.സിക്ക് സീറ്റുകള്‍ നല്കി സമവായം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ജമ്മു കശ്മീരില്‍ പി.ഡി.പിയുമായും നാഷണല്‍ കോണ്‍ഫറൻസുമായും കോണ്‍ഗ്രസ് നേതാക്കള്‍ ചർച്ച നടത്തുന്നുണ്ട്. അതേസമയം ഗുജറാത്തിലെ ബറൂച്ച് മണ്ഡലം എ.എ.പിക്ക് നല്‍കിയതില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ കുടുംബം കടുത്ത അതൃപ്തിയിലാണ്

