തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിഡിപി) മുഹമ്മദ് ഷാഫി. ഇത് സംബന്ധിച്ച് പൊലീസിന് നിയമോപദേശം നൽകിയ ഡിഡിപി പ്രതികൾ നിർമ്മിച്ച വ്യാജ തിരിച്ചറിയൽ കാർഡുകൾ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. കേസിലെ പ്രതികളായ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേല്‍ നവംബര്‍ 23ന് ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് ഡിഡിപിയുടെ നിയമോപദേശം.
പ്രതികള്‍ നിർമിച്ച 2000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന്, കോടതി ജാമ്യം നല്‍കിയ അവസരത്തില്‍ തന്നെ ഡിഡിപി വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രതികളെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവ് പൊലീസിന് നല്‍കാന്‍ കഴിയാതെ വന്നതും, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട ആവശ്യകത കോടതിയെ ബോധ്യപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കഴിയാതെ വന്നതുമാണ് ജാമ്യം ലഭിക്കാന്‍ ഇടയായത്.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസിലാണ് 4 പേർ അറസ്റ്റിലായത്. ഇവർക്ക് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയ കോടതി, പൊലീസിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. പൊലീസ് ക്രിമിനൽ നടപടി ചട്ടങ്ങൾ പാലിച്ചില്ലെന്നായിരുന്നു കോടതിയുടെ പ്രധാന വിമര്‍ശനം.

