കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻറെ പരസ്യപ്രചാരണം 2023 സെപ്തംബർ മൂന്നിന് അവസാനിച്ചു. കോട്ടയം പാമ്പാടിയിലാണ് പ്രചാരണ പരിപാടികൾ സമാപിച്ചത്. പ്രവർത്തകർക്ക് വലിയ ആവേശം നൽകുന്ന റോഡ‍് ഷോകളുമായി മൂന്ന് മുന്നണികളുടെയും നേതാക്കൾ പുതുപ്പള്ളിയിൽ നിറഞ്ഞുനിന്നു. പുതുപ്പള്ളിയിൽ സെപ്തംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.
കോട്ടയം-കുമളി ദേശീയപാതയിൽ പാമ്പാടി കാളച്ചന്ത കവല മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗം സി.പി.ഐ.എമ്മിനും, ബസ് സ്റ്റാൻഡ് മുതൽ പാമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗമാണ് കോൺഗ്രസിനും കൊട്ടിക്കലാശത്തിന് അനുവദിച്ചിരുന്നത്. പഞ്ചായത്ത് മുതൽ താലൂക്ക് ആശുപത്രിപടി വരെ ആം ആദ്മി പാർട്ടിക്കും, ആശുപത്രി മുതൽ ആലാംപള്ളി വരെ ബി.ജെപിക്കുമാണ് അനുവദിച്ചിരുന്നത്. കൊട്ടിക്കലാശം കണക്കിലെടുത്ത് ദേശീയ പാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.
വിജയം സുനിശ്ചിതമെന്നാണ് വീറും വാശിയുമേറിയ പ്രചാരണം അവസാനലാപ്പിലേക്ക് കടക്കുമ്പോൾ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അവകാശവാദം. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ചരിത്രവിജയം ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അൻപതിനായിരത്തിലേറെ വോട്ടിൻറെ ഭൂരിപക്ഷം ലഭിക്കുെമെന്നും ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരായ ആക്രമണം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

