കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയതായി പരാതി. കാക്കനാട് പ്രവർത്തിച്ചിരുന്ന ഇന്‍റര്‍നാഷനൽ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. പോളണ്ടിൽ വെയർ ഹൗസ് അസിസ്റ്റന്റ് വർക്കർ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് പൊലീസ് സ്ഥാപന ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
സമൂഹമാധ്യമത്തിൽ പരസ്യം നൽകിയാണ് ഉദ്യോഗാർത്ഥികളെ ആകർഷിച്ചത്. ഇത്തരത്തില്‍ ഒരാളിൽനിന്ന് മൂന്ന് ലക്ഷം രൂപ വീതം തട്ടുകയും ചെയ്തു. പണം കൊടുത്തിട്ടും തുടര്‍നടപടികള്‍ വൈകിയതോടെ സംശയവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തി. ജോലിയെക്കുറിച്ചുള്ള ചോദ്യത്തിന് ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കാനുണ്ടെന്നായിരുന്നു സ്ഥാപന ഉടമകളുടെ മറപടി. ഒടുവിൽ തട്ടിപ്പാണെന്ന് തെളിഞ്ഞതോടെ സ്ഥാപനം പൂട്ടി ഉടമകൾ ഒളിവിൽപോയെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി.
50ലധികം പേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. ഇവർ നൽകിയ പരാതിയിൽ സ്ഥാപന ഉടമകൾക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.
