കോട്ടയം: കേന്ദ്ര സർക്കാർ കഴിഞ്ഞ ജൂൺ 27 ന് പ്രഖ്യാപിച്ച ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം (G.C.P) കർഷകർക്ക് അനുകൂലമാക്കാൻ ലക്ഷ്യം വച്ചു കൊണ്ട്, കേന്ദ്രം അനുവദിച്ചിരിക്കുന്ന 60 ദിവസം സമയപരിധിക്കുള്ളിൽ കിഫയുടെ(കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ) നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലക്ഷം കത്തുകൾ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന് അയക്കാൻ കിഫയുടെ നേതൃത്വത്തിൽ നടപടി തുടങ്ങി.
പരിസ്ഥിതി സംരക്ഷണത്തിന് നൽകുന്ന സംഭാവനകൾക്ക് ആനുപാതികമായി പ്രതിഫലം നൽകുന്ന നൂതന പദ്ധതിയാണ് ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം. നിലവിലുള്ള കാർബൺ ക്രെഡിറ്റിൻ്റെ മാതൃകയിൽ വിപണനം സാധ്യമാക്കുന്ന ഗ്രീൻ ക്രെഡിറ്റുകൾ കണ്ടെത്തലാണ് ജി.സി.പിയുടെ ലക്ഷ്യം. കേന്ദ്ര ഊർജ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ഇന്ത്യയിൽ കാർബൺ ക്രെഡിറ്റ് മാർക്കറ്റ് നിലവിൽ വന്നിട്ടുണ്ട്. ഇത്തരം സാധ്യതകൾ കൂടി കണക്കിലെടുക്കുമ്പോൾ ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാമിൻ്റെ സാധ്യതകൾ കർഷകർക്ക് പ്രതീക്ഷ നൽകുന്നു.
എന്നാൽ കേന്ദ്രം പുറപ്പെട്ടുവിച്ചിരിക്കുന്ന കരടു വിജ്ഞാപനത്തിൽ വ്യക്തത ആവശ്യമായിട്ടുള്ളതും, കർഷകർക്ക് പ്രയോജനമാകുന്നതുമായ നിർദേശങ്ങളാണ് കിഫ നൽകുന്നത്. പുതിയ പദ്ധതി യാതൊരു വിധത്തിലും കർഷക വിരുദ്ധമാകാതിരിക്കുവാനുള്ള ജാഗ്രതയാണ് കിഫയുടെ ഒരു ലക്ഷം കത്തുകൾ എന്ന് കിഫ സംസ്ഥാന സമിതി പറഞ്ഞു.
ഇതിലേക്കായി ഓൺലൈൻ ആയും നേരിട്ടും കത്തുകൾ അയക്കുന്നതിനുള്ള സംവിധാനം കിഫ ഒരുക്കുന്നതായിരിക്കും. കേരളത്തിലെ മുഴുവൻ കർഷകരും ഈ അവസരം പ്രയോജനപ്പെടുത്തി കേന്ദ്രത്തിലേക്ക് കത്തുകൾ അയക്കണമെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ആഹ്വാനം ചെയ്തു.
