ദില്ലി: തുടർച്ചയായി രണ്ടാം ദിവസവും എയർ ഇന്ത്യ വിമാനങ്ങൾ വൈകി. പൈലറ്റ് എത്താത്തതോടെ ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം എട്ട് മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. 2023 ജൂലൈ 22 ന് രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം 23 ന് രാവിലെ ആറിനാണ് പുറപ്പെട്ടത്. വിവിധ രാജ്യങ്ങളിൽ നിന്നടക്കം എത്തിയ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.
ദില്ലി – തിരുവനന്തപുരം എയർ ഇന്ത്യ വിമാനം പുറപ്പെട്ടാൻ ഏറെ വൈകിയതോടെ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. പൈലറ്റില്ലെന്ന കാരണം പറഞ്ഞാണ് എയർ ഇന്ത്യ വിമാനം വൈകിപ്പിച്ചത്. എട്ട് മണിക്കൂറിന് ശേഷം രാവിലെ ആറിനാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റിയത്. വിമാനം വൈകിയതോടെ പല രാജ്യങ്ങളിൽ നിന്ന് വന്ന യാത്രക്കാരാണ് രാത്രിയിൽ വിമാനത്താവളത്തിൽ കുടുങ്ങിയത്. കടുത്ത അലംഭാവമാണ് എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് യാത്രക്കാരുടെ കൂട്ടത്തിലുള്ള പി സി വിഷ്ണുനാഥ് എംഎൽഎ പ്രതികരിച്ചു.
പൈലറ്റ് ഉറങ്ങിപ്പോയതിനാൽ മുംബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള എയർ ഇന്ത്യ വിമാനവും ഇന്നലെ പുറപ്പെട്ടത് മണിക്കൂറുകൾ വൈകിയാണ്.
